ന്യൂഡൽഹി: ഉത്തരാഖണ്ഡ് നിയമസഭയിൽ എം.എൽ.എ മാരുടെ പിന്തുണ നഷ്ടപ്പെട്ട കോൺഗ്രസ് സർക്കാരിന് വീണ്ടും തിരിച്ചടി. സർക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാൻ മറ്റന്നാൾ വിശ്വാസവോട്ടു നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ്, ഭൂരിപക്ഷം തെളിയിക്കാനായി 12 എം.എൽ.എമാർക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചുവെന്നതിന്റെ തെളിവുകൾ പുറത്തു വന്നിരിക്കുന്നത്.
12 എം.എൽ.എമാരെ 25 ലക്ഷം നൽകി സ്വാധീനിക്കാൻ ശ്രമിച്ചതായുളള, ഹരീഷ് റാവത്തിന്റെ വിശ്വസ്തൻ മദൻ സിംഗ് ബിഷ്ടിന്റെ കുറ്റസമ്മത വീഡിയോ ദൃശ്യങ്ങളാണ് വിമത എം.എൽ.എ പുറത്തു വിട്ടത്.
ഹരീഷ് സിംഗിന് ഭൂരിപക്ഷം തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, നിയമവിരുദ്ധ മാർഗ്ഗങ്ങൾ തേടുകയാണെന്ന് ബി.ജെ.പി വക്താവ് നളിൻ കോലി കുറ്റപ്പെടുത്തി. അതേസമയം കോൺഗ്രസ് പക്ഷത്തുളള രണ്ട് എം.എൽ.എമാരും, 6 സ്വതന്ത്ര എം.എൽ.എമാരിൽ 3 പേരും മറ്റന്നാൾ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ സർക്കാരിനെ പിന്തുണയ്ക്കില്ലെന്നാണ് സൂചന.