ന്യൂഡല്‍ഹി: ജിഷ സംഭവത്തില്‍ കേരള സര്‍ക്കാരും പോലീസും ഗുരുതരമായ വീഴ്ച കാട്ടിയതായി കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പ്. പ്രാഥമികമായി പാലിക്കേണ്ട നിയമങ്ങല്‍ പോലും പെരുമ്പാവൂരില്‍ പാലിച്ചില്ലെന്ന ഗുരുതരമായ കണ്ടെത്തലാണ് കേന്ദ്രസമൂഹികക്ഷേമ വകുപ്പിന്റെ റിപ്പോര്‍ട്ടിലുള്ളത്. വകുപ്പ് മന്ത്രി താവര്‍ ചന്ദ് ഗഹ് ലോട്ട് പെരുമ്പാവൂര്‍ സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു.
പെരുമ്പാവൂര്‍ സന്ദര്‍ശിച്ച സാമൂഹികക്ഷേമ വകുപ്പ് സംഘത്തിന് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്താനായത് വീഴ്ചകള്‍ മാത്രമാണ്. കേന്ദ്ര സാമൂഹികക്ഷേമ മന്ത്രി താവര്‍ ചന്ദ് ഗഹ് ലോട്ട് രാജ്യസഭയില്‍ ഇതുമായി ബന്ധപ്പെട്ട 6 പേജ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഏഴു കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും ഉള്ളത്. അമ്മ സ്ഥലത്ത് ഉണ്ടായിട്ടും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത് അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലല്ല. ജില്ലാ മജിസ്ട്രേറ്റിനെ അറിയിക്കണം, അന്വേഷണം ആരംഭിയ്ക്കേണ്ടത് ഡി വൈ എസ് പി തലത്തിലുള്ള ഉദ്യോഗസ്ഥനായിരിയ്ക്കണം തുടങ്ങിയ പട്ടിക ജാതി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളും ലംഘിയ്ക്കപ്പെട്ടു.
നാല് ദിവസത്തിന് ശേഷം മാത്രമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറായത്. ഇത് തെളിവുകള്‍ നശിപ്പിയ്ക്കപ്പെടാന് കാരണമായിട്ടുണ്ടാകാം എന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ജിഷയുടെ അമ്മ ഭീഷണി ഉണ്ടെന്ന പരാതി നേരത്തെ ഉന്നയിച്ച വിഷയവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിയ്ക്കുന്നുണ്ട്. ഇങ്ങനെ ഒരു പരാതി ലഭിയ്ക്കുമ്പോള്‍ സ്വീകരിയ്ക്കേണ്ട നടപടികള്‍ പോലീസ് അപ്പോഴും സ്വീകരിച്ചില്ല. ഇപ്പോള്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന വിമര്‍ശനം റിപ്പോര്‍ട്ട് ഉന്നയിക്കുന്നു.
വിഷയത്തില്‍ ഉന്നതതല പ്രത്യേക സംഘം ഇനിയെങ്കിലും അന്വേഷണം നടത്തണം. അല്ലാത്ത പക്ഷം അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണമെന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ടില്‍ കേന്ദ്ര സാമൂഹികക്ഷേമ വകുപ്പ് മുന്നോട്ട് വയ്ക്കുന്നുണ്ട്.