ബത്തേരി : ഒന്നല്ല നൂറു സോമാലിയകളെ കേരളത്തിൽ കാണിച്ചു തരാമെന്ന് ജനാധിപത്യ രാഷ്‌ട്രീയ സഭാനേതാവു ബത്തേരി നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥിയുമായ സി കെ ജാനു . കേരളത്തിലെ ആദിവാസി ഊരുകളുടെ അവസ്ഥ സോമാലിയയേക്കാൾ കഷ്ടമാണ് . പ്രധാനമന്ത്രി പറഞ്ഞതിലും ഭീകരമാണ് ആദിവാസി ഊരുകളിലെ അവസ്ഥയെന്നും ജാനു പത്രസമ്മേളനത്തിൽ പറഞ്ഞു.
മരിച്ചു കഴിഞ്ഞാൽ ശവമടക്കാൻ പോലുമുള്ള അവസ്ഥ ആദിവാസിക്ക് ഇന്നില്ല . കണക്കുകളിൽ പല കാര്യങ്ങളുമുണ്ടാവാം . പക്ഷേ അതിൽ നിന്നൊക്കെ വ്യത്യസ്തവും ദയനീയവുമായ ചിത്രമാണ് ആദിവാസി ഊരുകളിൽ കാണാൻ സാധിക്കുന്നത് . ജാനു ചൂണ്ടിക്കാട്ടി. ലേബർ ക്യാമ്പ് മോഡലിലാണ് ആദിവാസികൾക്ക് വീടുകൾ നിർമ്മിച്ചു നൽകുന്നത് .
തെരഞ്ഞെടുപ്പ് സമയത്ത് സ്വന്തം ഇഷ്ടപ്രകാരം വോട്ടു ചെയ്യാൻ പോലും കഴിയാത്ത ആദിവാസികളുണ്ട് . തിരിച്ചറിയൽ കാർഡുകൾ പാർട്ടി ഓഫീസുകളിൽ വാങ്ങിവച്ച് തെരഞ്ഞെടുപ്പിന്റെയന്ന് കൂട്ടത്തോടെ വോട്ടിടീപ്പിക്കാൻ കൊണ്ടുപോകുന്നത് നിത്യസംഭവമാണ് . ജാനു പറഞ്ഞു.
ആദിവാസികൾക്ക് ഗുണമുണ്ടാകുന്ന പെസ നിയമം ഇതുവരെയുള്ള ഒരു സർക്കാരുകളും കേരളത്തിൽ നടപ്പിലാക്കിയിട്ടില്ല . കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി ആദിവാസി ക്ഷേമത്തിന് അനുവദിച്ച തുക കൃത്യമായി നടപ്പിലാക്കാതെ അവരെ പട്ടിണിയിലേക്ക് തള്ളിവിടുകയായിരുന്നു മാറി മാറി വന്ന സർക്കാരുകളെന്നും ജാനു ആരോപിച്ചു . സത്യം പറഞ്ഞതിന് പ്രധാനമന്ത്രിയെ വളഞ്ഞിട്ടാക്രമിക്കുന്നതിൽ കാര്യമില്ലെന്നും അവർ വ്യക്തമാക്കി.