മാലിന്യം ഭക്ഷിച്ച ആദിവാസി ബാലന്മാരുടെ വാർത്ത സത്യം തന്നെ .. അങ്ങനെ സംഭവിച്ചില്ലെന്ന് പറയാൻ നിർബന്ധിച്ചത് കോൺഗ്രസുകാരനായ വാർഡ് മെംബർ .. വെളിപ്പെടുത്തലുമായി നാസർ വലിയേടത്ത്
കണ്ണൂർ : പേരാവൂരിൽ മാലിന്യം ഭക്ഷിച്ച ആദിവാസി ബാലന്മാരുടെ വാർത്ത സത്യമാണെന്നും അതങ്ങനെയല്ല എന്ന് അമ്മയെക്കൊണ്ടും കുട്ടികളെക്കൊണ്ടും പറയിപ്പിച്ചത് പ്രമുഖ കോൺഗ്രസ് നേതാവും ഒൻപതാം വാർഡ് മെംബറുമായ ജോൺസണാണെന്നും തെളിയിക്കുന്ന വീഡിയോയുമായി വാർത്ത പുറത്തു കൊണ്ടു വന്ന മാദ്ധ്യമ പ്രവർത്തകൻ രംഗത്ത് .. മാദ്ധ്യമ പ്രവർത്തകനായ നാസർ വലിയേടത്താണ് പ്രധാനമന്ത്രിയുടെ സോമാലിയൻ പരാമർശത്തിനു ശേഷം വന്ന വെളിപ്പെടുത്തലുകൾക്ക് മറുപടിയുമായി രംഗത്തെത്തിയത് ..
നാസർ വലിയേടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം ..
സുഹൃത്തുക്കളെ
2015 നവമ്പര്‍ 4ന് മാതൃഭൂമിയില്‍ ഒന്നാം പേജില്‍ വന്ന ‘മാലിന്യം ഭക്ഷണമാക്കി ആദിവാസി ബാലന്മാര്’ എന്ന വാര്‍ത്ത ഞാനാണ് എഴുതിയത്. തീര്‍ത്തും സത്യസന്ധമായ വാര്‍ത്ത പുറം ലോകം അറിഞ്ഞപ്പോള്‍ അന്നു തന്നെ വാര്‍ത്ത വ്യാജമാണെന്ന് വരുത്തി തീര്‍ക്കാന്‍ മലയാളത്തിലെ ഒരു മുഖ്യധാരാ പത്രം ശ്രമം നടത്തിയിരുന്നു (കിട്ടാത്ത മുന്തിരി പുളിക്കും എന്നല്ലേ). എന്നാല്‍, വാര്‍ത്തയുമായി ബന്ധപ്പെട്ട് എന്റെ കയ്യില്‍ വ്യക്തവും ശക്തവുമായ തെളിവുകള്‍ ഉണ്ടെന്നതിനാല്‍ അത്തരം ശ്രമങ്ങള്‍ പിന്നീട് അവര്‍ ഉപേക്ഷിക്കുകയും ചെയ്തു. സംഭവം സമൂഹത്തില്‍ ചര്‍ച്ചയായതോടെ പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി പോലീസ് അന്വേഷണം ആവശ്യപ്പെടുകയും പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോഷി ജോസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയും ചെയ്തു.
അന്വേഷണത്തില്‍ വാര്‍ത്ത വാസ്തവമാണെന്ന് ബോധ്യപ്പെട്ട പോലീസ് ഞാനടക്കമുള്ളവരില് നിന്ന് തെളിവുകളും മൊഴിയും ശേഖരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇതൊക്കെ നടന്നത് 2015 നവമ്പര്‍ മുതല്‍ ഡിസമ്പര്‍ വരെയുള്ള കാലത്താണ്.
എന്നാല്‍, കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തില്‍ പേരാവൂരിലെ വാര്‍ത്തയും കൂടി പ്രതിപാദിച്ച് സൊമാലിയയോട് കേരളത്തെ ഉപമിച്ചു എന്നാണല്ലോ ഇപ്പോള്‍ ചില രാഷ്ട്രീയക്കാര്‍ പറഞ്ഞും അല്ലാതേയും പരത്തുന്നത്.
ഏറ്റവും രസകരമായ സംഭവം ഇതൊന്നുമല്ല..കണ്ണൂരിലെയും പേരാവൂരിലെയും ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ കണ്ടെത്തിയത് ഞാനൊരു സജീവ സി.പി.എം. പ്രവര്‍ത്തകനാണെന്നാണ്. സി.പി.എമ്മിനു വേണ്ടി വ്യാജമായി വാര്‍ത്തയുണ്ടാക്കിയതാണ് എന്നും അവര്‍ പറയുന്നു. 2015 നവമ്പര്‍ 4ന് നല്കിയ വാര്‍ത്ത വ്യാജ വാര്‍ത്തയാണെന്ന് അവര്‍ കണ്ടെത്തുന്നത് 2016 മെയ് 13നും. 2016 മെയ് 13 ന് രാവിലെ പ്രസ്തുത കോളനിയിലെത്തിയ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ആദിവാസി ബാലനോടും അമ്മയോടും വ്യാജമായി മൊഴി നല്കാന് ആവശ്യപ്പെടുകയും അത് വീഡിയോയില്‍ പകര്‍ത്തി പാര്‍ട്ടി ചാനലിന് നല്‍കുകയുമായിരുന്നു. ഇതിന്റെ സത്യാവസ്ഥ ഞാന്‍ നിങ്ങള്‍ക്ക് വീഡിയോയിലൂടെ നല്‍കാം.
ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത ഞാന്‍ പറയാന്‍ പോകുന്നത്.എന്റെ വാര്‍ത്തയില്‍ പരാമര്‍ശിക്കപ്പെട്ട കോളനിയും മാലിന്യ കേന്ദ്രവും സ്ഥിതി ചെയ്യുന്നത് പേരാവൂര്‍ പഞ്ചായത്തിലെ 13-ആം വാര്‍ഡിലാണ്. ഈ വാര്‍ഡും പഞ്ചായത്തും സി.പി.എമ്മിന്റെ കയ്യിലാണ്. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തും കണ്ണൂര്‍ ജില്ലാ പഞ്ചായത്തും ഭരിക്കുന്നത് എല്‍.ഡി.എഫാണ്. അപ്പോള്‍ വാര്‍ത്ത ശരിക്കും സി.പി.എമ്മിനും എല്‍.ഡി.എഫിനും എതിരാവേണ്ടതാണ്. കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷന് കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് എന്റെ വാര്‍ത്ത വരുന്നത്. എന്നാല്‍, കോണ്‍ഗ്രസ്സ് നേതാക്കള്‍ ഈ സംഭവം ഇന്നു വരെയും എല്‍.ഡി.എഫിന്റെ ഭരണപരാജയമാണെന്ന് ഒരിടത്തും പറയുന്നില്ല. അതേ സമയം, അര കൊല്ലത്തിനുശേഷം വാര്‍ത്ത വ്യാജമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ പിന്നാമ്പുറം എനിക്കൊട്ട് മനസ്സിലാവുന്നുമില്ല.
എന്റെസുഹൃത്തുക്കള്‍ ഇനി പറയൂ…എന്താണ് ഇപ്പോള്‍ ഈ വിവാദങ്ങള്‍ക്ക് പിന്നില്‍ ? മനോരമയുടെയും അതിന്റെ ലേഖകന്റെയും മനോവിഷമം എനിക്ക് മനസ്സിലാവും (ആ മുന്തിരി ഞാന്‍ പറിക്കരുതായിരുന്നു). എന്നാല്‍, കോണ്‍ഗ്രസ്സിലെ ചില നേതാക്കളുടെ ശ്രമങ്ങളാണ് എനിക്ക് ഇനിയും മനസ്സിലാകാത്തത്. പ്രാധനമന്ത്രി നരേന്ദ്രമോദിയുടെ സൊമാലിയ പ്രസ്താവനയാണോ പ്രശ്നമെങ്കില്‍ അദ്ദേഹം ഉദ്ദേശിച്ചത് കണ്ണൂരിലെ സി.പി.എം.കോട്ടയില്‍ നടന്ന വാര്‍ത്തയായിരുന്നു. സംഗതി എന്തായാലും വാര്‍ത്ത വ്യാജമാക്കാന്‍ പരിശ്രമിച്ച് നടക്കുന്നവരോട് ഒരു വാക്ക്…സത്യം ഏറെനാള്‍ മൂടിവെക്കാന്‍ കഴിയില്ല…
സസ്നേഹം
നാസര്‍ വലിയേടത്ത്