ന്യൂഡൽഹി: വരൾച്ചാദുരിതമനുഭവിക്കുന്ന രാജസ്ഥാന് 1,345 കോടി രൂപയുടെ ധനസഹായം അനുവദിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഉത്തരവായി. കൊടും വരൾച്ചയനുഭവിക്കുന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി വസുന്ധര രാജെയുടെ റിപ്പോർട്ട് വിലയിരുത്തിയ ശേഷമാണ് ധനസഹായം അനുവദിച്ച് ഉത്തരവായത്.
ആദ്യ ഗഡുവായി 911.64 കോടി രൂപ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും നൽകിക്കഴിഞ്ഞു. രാജസ്ഥാനിൽ ആകെ 33 ജില്ലകളുളളതിൽ 19 ജില്ലകളും കൊടും വരൾച്ചാദുരിതം അനുഭവിക്കുന്ന ജില്ലകളാണ്. കഴിഞ്ഞ 67 വർഷങ്ങളിൽ 61 വർഷങ്ങളും രാജസ്ഥാൻ കൊടും വരൾച്ചയുടെ കെടുതികൾ അനുഭവിക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ അവലോകനയോഗത്തിനു ശേഷം വസുന്ധര രാജെ പറഞ്ഞു.
കുടിവെളള ക്ഷാമമാണ് സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ദുരിതത്തിലാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ജൽ സ്വാവലംബൻ അഭിയാൻ പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തതായും രാജെ മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു. ഇനി വരുന്ന 4 വർഷത്തിനുളളിൽ ഈ പദ്ധതിപ്രകാരം 7 ലക്ഷം ജല ശേഖരണ പദ്ധതികൾ നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മൈക്രോ ഇറിഗേഷന്റെ ഭാഗമായി സംസ്ഥാനമിപ്പോൾ ഉപയോഗിക്കുന്നത് നർമ്മദയിലെ ജലമാണ്.
ജലസംഭരണത്തിനായുളള പരമ്പരാഗത മാർഗ്ഗങ്ങൾ വിപുലപ്പെടുത്തുന്നതു സംബന്ധിച്ച് പ്രധാനമന്ത്രി നിർദ്ദേശങ്ങൾ നൽകി. ഇതിനായി ജനകീയമുന്നേറ്റവും. ബോധവത്കരണവും നടത്തുന്നതിനായി, എൻ.സി.സി, എൻ.എസ്.എസ്, എൻ.വൈ.കെ.എസ്, സ്കൗട്ട്സ്് ആൻഡ് ഗൈഡ്സ് തുടങ്ങിയ സംഘടനകളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.