ഇടുക്കി: സി.പി.എം അക്രമം അഴിച്ചു വിട്ട ഉടുമ്പൻചോലയിൽ, ഇന്നലെ ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണം. നേരത്തേ സി.പി.എമ്മിൽ പ്രവർത്തിച്ചിരുന്ന ചിലർ ബി.ഡി.ജെ.എസിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. ഇവരെയാണ് എം.എം. മണിയുടെ നേതൃത്വത്തിലുളള സി.പി.എം അക്രമിസംഘം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.
നെടുങ്കണ്ടത്തും, ഉടുമ്പൻ ചോലയിലും എൻ.ഡി.എ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ഉടുമ്പൻ ചോലയിലെ പ്രതിഷേധറാലിയിലേയ്ക്ക് സി.പി.എം അക്രമികൾ കടന്നു കയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു.
കൂട്ടാറിൽ അരുൺകുമാർ, അനന്തു, മനീഷ് മണിക്കുട്ടൻ, രതീഷ് തുടങ്ങിയ പ്രവർത്തകരെ സി.പി.എം അക്രമിസംഘം ആക്രമിച്ചു. എന്നാൽ വിഷയത്തിൽ കളളക്കേസു ചമയ്ക്കാനായി നാല് സി.പി.എം പ്രവർത്തകർ സ്ഥലത്തുളള സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും വിവരമുണ്ട്.
തേഡ് ക്യാമ്പിൽ എൻ.ഡി.എ ഓഫീസ് അടിച്ചു തകർത്ത കേസിൽ ജാമ്യമില്ലാ വകുപ്പു പ്രകാരം സി.പി.എം പ്രവർത്തകർക്കെതിരേ കേസ് ചാർജ്ജു ചെയ്തിട്ടുണ്ട്. മറ്റു മൂന്നു കേസുകളിലും സി.പി.എം പ്രതിസ്ഥാനത്താണ്.
അക്രമത്തിന്റെ വീഡിയോ പൊലീസ് ശേഖരിച്ചിട്ടുണ്ടെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്യാത്തത് പൊലീസിന്റെ സി.പി.എം അനുകൂല നിലപാടു മൂലമാണെന്ന് ആക്ഷേപമുണ്ട്. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എൻ.ഡി.എ. ജില്ലാ കൺവീനർ ബിനു ജെ കൈമൾ ആവശ്യപ്പെട്ടു.