1929 സെപ്റ്റംബർ 15നാണ് പാലക്കാട് ജില്ലയിലെ പുതുക്കോട് ഓലഞ്ചേരി വീട്ടിൽ മാധവൻ നായരുടെയും കുഞ്ഞിക്കാവമ്മയുടെയും മകനായി ഒ.രാജഗോപാൽ ജനിക്കുന്നത്. കണക്കന്നൂർ എലിമെന്ററി സ്കൂൾ, മഞ്ഞപ്ര അപ്പർ പ്രൈമറി സ്കൂൾ, പാലക്കാട് വിക്ടോറിയ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അദ്ദേഹം ചെന്നൈയിൽ നിന്നു നിയമബിരുദം കരസ്ഥമാക്കി. കുറച്ചുകാലം അഭിഭാഷകനായി ജോലി നോക്കിയ അദ്ദേഹം അതോടൊപ്പം തന്നെ ജനസംഘത്തിന്റെ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു.
ജനസംഘത്തിന്റെയും, ഭാരതീയജനതാപാർട്ടിയുടെയും കേരളത്തിലെ ഉദയത്തിനും വളർച്ചയ്‌ക്കും എക്കാലത്തും കരുത്തു പകർന്ന ആദർശധീരനായ നേതാവായിരുന്നു ഒ രാജഗോപാൽ. മാരാർജിയുമായി അടുത്തിടപഴകാനും, ഒന്നിച്ചു പ്രവർത്തിക്കാനുമുളള ഭാഗ്യവും അദ്ദേഹത്തിനു സിദ്ധിച്ചു.
കേരളത്തിന്റെയെന്നല്ല, ഭാരതത്തിന്റെ തന്നെ രാഷ്‌ട്രീയത്തിലെ സൗമ്യവും, ദീപ്തവുമായ സാന്നിദ്ധ്യമാണ് ഒ. രാജഗോപാൽ എന്ന സഹപ്രവർത്തകരുടെയും, ജനങ്ങളുടെയും, എതിരാളികളുടെ പോലും രാജേട്ടൻ. അതേ… അദ്ദേഹത്തെയറിയുന്നവർക്കൊക്കെയും അദ്ദേഹം രാജേട്ടനായി.
പ്രതിസന്ധിയിലും, വളർച്ചയിലും, തളർച്ചയിലുമെല്ലാം ആത്മീയദ്യുതി തിരളുന്ന ഒരു മന്ദഹാസത്തോടെ അദ്ദേഹം നിലയുറപ്പിച്ചു. തന്റെ പ്രഭാഷണങ്ങളിൽ പോലും അതിഭാവുകത്വമോ, വാചാടോപമോ, അമിതാവേശമോ, കടന്നാക്രമണമോ നടത്താതെ ഒരു ഋഷിയുടെ സ്ഥിതപ്രജ്ഞതയോടെ അദ്ദേഹം വ്യവസ്ഥിതിയോട് ഇടപഴകി, പടപൊരുതി.
ഒ.രാജഗോപാൽ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടതു പോലും കേരളത്തിൽ നിന്നല്ല, മദ്ധ്യപ്രദേശിൽ നിന്നുമാണ്. റയിൽവേ സഹമന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ച കാലഘട്ടം, കേരളത്തിലെ റയിൽവേയുടെ സുവർണ്ണ കാലമെന്നു തന്നെ പറയാം. പരിപക്വമായ തന്റെ അനുഭവജ്ഞാനവും, മാനവികതയും എന്നും എവിടെയും അതിന്റെ ഏറ്റവും ഉദാത്തമായ ഉണ്മയിൽ പ്രദർശിപ്പിച്ച രാഷ്‌ട്രീയജീവിതത്തിന്റെ ഉത്തമ മാതൃക തന്നെയാണ് നേമത്തിന്റെ, തിരുവനന്തപുരത്തിന്റെ, കേരളത്തിന്റെ സ്വന്തം രാജേട്ടൻ.
കേരളത്തിന്റെ അംബാസഡർ എന്ന്, ഇന്ന് ഭാരതീയജനതാപാർട്ടിക്കെതിരേ വിമർശനശരങ്ങളെയ്യുന്ന എ.കെ.ആന്റണി പോലും പ്രശംസിച്ച വ്യക്തിത്വത്തിനുടമയാണ് ഒ.രാജഗോപാൽ. നിരവധി തെരഞ്ഞെടുപ്പുകളെ അദ്ദേഹം അഭിമുഖീകരിച്ചെങ്കിലും ഇവിടുത്തെ ഇടതു-വലത് അവിശുദ്ധ കൂട്ടുകെട്ടിന്റെ ചതുരംഗക്കരുക്കൾക്കിടയിൽ തികച്ചും അർഹമായ അദ്ദേഹത്തിന്റെ സ്ഥാനം ചതിവിലൂടെ തട്ടി മാറ്റപ്പെട്ടു. അന്നും ആരോടും പരിഭവിക്കാതെ, പരിതപിക്കാതെ മന്ദഹാസത്തോടെ സേവനസന്നദ്ധനും, ഉത്സുകനുമായി അദ്ദേഹം നില കൊണ്ടു.
ഇത്തവണയുമുണ്ടായി, അടിയൊഴുക്കുകളും, അകംകളികളും പലതും. എന്നാൽ ധർമ്മത്തിന്റെ അനിവാര്യമായ ഉയിർത്തെഴുന്നേൽപ്പായി, സത്യത്തിന്റെ, നന്മയുടെ സൂര്യകിരണം ആ ആദർശപത്മത്തെ തൊട്ടുണർത്തുക തന്നെ ചെയ്തു. ജനങ്ങൾക്ക്, ജാതി,മത,കക്ഷി,രാഷ്‌ട്രീയങ്ങൾക്കപ്പുറം അത്രയിഷ്ടമായിരുന്നു രാജേട്ടനെ. രാഷ്‌ട്രീയകുതന്ത്രങ്ങളുടെ കൂട്ടിക്കിഴിക്കലുകൾക്കുമപ്പുറം ജനഹൃദയങ്ങൾ ശിഷ്ടമായി കരുതിയ നന്മ; അത് കേരള രാഷ്‌ട്രീയത്തിലെ ഭീഷ്മാചാര്യന് വിജയതിലകമായി.
കേരളനിയമസഭയിലെ നിയുക്ത എം.എൽ.എയ്‌ക്ക് ജനം ടി.വിയുടെ സ്നേഹോഷ്മളമായ വിജയാശംസകൾ