ന്യൂഡൽഹി: വിമാനറാഞ്ചികൾക്ക് വധശിക്ഷ ശുപാർശ ചെയ്യുന്ന നിയമം കേന്ദ്രസർക്കാർ പാസാക്കി. വിമാനം റാഞ്ചിയാൽ, വിമാനത്തിലെ യാത്രക്കാരും, ജീവനക്കാരും, ഗ്രൗണ്ട് സ്റ്റാഫടക്കമുളള അനുബന്ധജീവനക്കാർക്കു പോലും ജീവഹാനിയുണ്ടായാൽ വിമാനം റാഞ്ചുന്നവർക്ക് വധശിക്ഷ ഉറപ്പാക്കിക്കൊണ്ടുളള നിയമത്തിനാണ് രാഷ്ടപതി പ്രണബ് മുഖർജി അനുമതി നൽകി ഉത്തരവായത്.
സംഭവം സംബന്ധിച്ചുളള അന്വേഷണവും വിചാരണയും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനോ, ദേശീയ അന്വേഷണ ഏജൻസിയോ (എൻ.ഐ.എ) ആവും നടത്തുക.
സംഭവത്തിൽ ജീവഹാനിയുണ്ടാകാത്ത സാഹചര്യത്തിൽ ജീവപര്യന്തം തടവും, കുറ്റവാളിയുടെ സ്ഥാവരജംഗമ വസ്തുക്കൾ കണ്ടുകെട്ടുന്നതടക്കമുളള നടപടികൾക്കും നിയമം ശുപാർശ ചെയ്യുന്നു. വിമാനം റാഞ്ചുമെന്നു ഭീഷണി മുഴക്കുന്നതുൾപ്പെടെയുളള കുറ്റകൃത്യങ്ങൾ ഈ നിയമത്തിന്റെ പരിധിയിൽ വരും.
1982ലെ ആന്റി ഹൈജാക്കിംഗ് നിയമമാണ് ഇപ്പോൾ പരിഷ്കരിച്ചിരിക്കുന്നത്. നേരത്തേ വിമാനറാഞ്ചൽ കേസുകളിൽ ബന്ദികളാക്കിയവർ കൊല്ലപ്പെട്ടാൽ മാത്രമേ വധശിക്ഷ ശുപാർശ ചെയ്തിരുന്നുളളൂ. 2016 ആന്റി ഹൈജാക്കിംഗ് ആക്ട് എന്ന പേരിൽ ഈ നിയമം അറിയപ്പെടും.