ന്യൂഡൽഹി: ഇന്ത്യൻ മുജാഹിദ്ദീന്റെ പ്രധാന ആസൂത്രകൻ അബ്ദുൾ വാഹിദ് സിദ്ദിപയെ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ വച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പിടികൂടി. കർണാടകയിലെ ഭട്കൽ മഖ്ദൂം കോളനിയാണ് ഇയാളുടെ സ്വദേശം.
യു.എ.ഇയിൽ ദുബായ് കേന്ദ്രീകരിച്ച് ഭീകരവാദപ്രവർത്തനങ്ങൾക്കായി ഇന്ത്യൻ മുജാഹിദ്ദീനിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്തു വരുന്ന ഇയാൾ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണത്തിന് പദ്ധതികൾ തയ്യാറാക്കി വരികയായിരുന്നു.
മുംബൈ സ്ഫോടനപരമ്പരയിലും, ഡൽഹി സ്ഫോടനത്തിലും, ബംഗലുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്തിയ ആക്രമണത്തിലും ഇയാളുടെ പങ്ക് വ്യക്തമായതിനേത്തുടർന്ന് ഇയാൾക്കെതിരേ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഭാരതത്തിൽ ഭീകരാക്രമണം നടത്തുന്നതിന് വെസ്റ്റേൺ യൂണിയൻ വഴിയാണ് ഇവിടുത്തെ ഭീകരർക്ക് പണം അയച്ചു നൽകിയിരുന്നതെന്നും ഇയാൾ അന്വേഷണ സംഘത്തോടു സമ്മതിച്ചിട്ടുണ്ട്.
സിദ്ദിപയുടെ അറസ്റ്റോടെ ഇത്യൻ മുജാഹിദ്ദീൻ പദ്ധതിയിട്ടിരുന്ന ഭീകരപ്രവർത്തനങ്ങളേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയാണ് അന്വേഷണ ഏജൻസിക്കുളളത്.