കൊച്ചി: പത്തു വർഷത്തിലേറെ പഴക്കമുളള ഡീസൽ വാഹനങ്ങൾക്ക് കേരളത്തിൽ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിലക്ക്. 2000 സി.സിക്കു മുകളിലുളള ഡീസൽ വാഹനങ്ങൾക്കാണ് വിലക്കു കൽപ്പിച്ചു കൊണ്ട് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കൊച്ചി സർക്യൂട്ട് ബഞ്ച് നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ, പൊതു ഗതാഗതത്തിനും, തദ്ദേശസ്ഥാപനങ്ങളുടെ ഉപയോഗത്തിനുമുളള വാഹനങ്ങളെ താൽക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്.
ഡീസൽ വാഹനങ്ങളിൽ നിന്നും ബഹിർഗമിക്കുന്ന പുക സൃഷ്ടിക്കുന്ന മലിനീകരണം തടയണമെന്നാവശ്യപ്പെട്ടു കൊണ്ട് എറണാകുളം ലോയേഴ്സ് എൻവയോൺമെന്റൽ അവയർനസ് ഫോറമാണ് ദേശീയ ഹരിത ട്രൈബ്യൂണലിന് ഹർജ്ജി സമർപ്പിച്ചത്.
ട്രാഫിക് പൊലീസ്, മലിനീകരണനിയന്ത്രണ ബോർഡ് എന്നിവരെ വാഹനപരിശോധന നടത്തുന്നതിനു ചുമതലപ്പെടുത്തിയ ട്രൈബ്യൂണൽ, മുപ്പതു ദിവസത്തിനുളളിൽ വിധി നടപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
നിയമലംഘനം നടത്തുന്ന വാഹനങ്ങളിൽ നിന്നും 5000 രൂപ പിഴയീടാക്കാനും ജസ്റ്റിസ് സ്വതന്തർ കുമാർ, വിദഗ്ദ്ധ സമിതിയംഗം ബിക്രം സിംഗ് സജ്വാൻ എന്നിവരുൾപ്പെട്ട ബഞ്ച് ഉത്തരവിട്ടിട്ടുണ്ട്. ഈ തുക പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിച്ച് നഗരങ്ങളിലെ പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേയ്ക്ക്, ഗ്രീൻ ട്രൈബ്യൂണൽ ബഞ്ചിന്റെ ഉത്തരവനുസരിച്ചു ചിലവഴിക്കാം.
നേരത്തെ രാജ്യതലസ്ഥാനമായ ഡൽഹിയിലും സമാനമായ നിയമം പ്രാബല്യത്തിൽ വന്നിരുന്നു.