ശ്രീനഗർ: കശ്മീരിലെ സാരായ്ബാൽ പൊലീസ് സ്റ്റേഷൻ അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ ജയ്ഷെ കമാന്റർ അടക്കം രണ്ടു പേർ കൊല്ലപ്പെട്ടു.
ജയ്ഷ് എ മുഹമ്മദിന്റെ കശ്മീരിലെ കമാന്റർ സെയ്ഫുളളയാണ് കൊല്ലപ്പെട്ടവരിൽ പ്രധാനിയെന്ന് കശ്മീർ പൊലീസ് ഐ.ജി ഗിലാനി പറഞ്ഞു. ഇവർ രണ്ടു പേരും പാകിസ്ഥാൻ പൗരന്മാരാണ്.
തിങ്കളാഴ്ച രാവിലെ മോട്ടോർസൈക്കിളിലെത്തിയ തീവ്രവാദികളുടെ വെടിയേറ്റ് സാദിബാൽ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ മരിച്ചിരുന്നു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഗുലാം മുഹമ്മദ്, ഹെഡ് കോൺസ്റ്റബിൾ നസീർ അഹമ്മദ് എന്നിവരാണ് മരിച്ചത്. നിരായുധരായി നിന്ന ഇവർക്കു നേരേ തീവ്രവാദികൾ നിറയൊഴിക്കുകയായിരുന്നു. മറ്റൊരാക്രമണത്തിൽ മുഹമ്മദ് സാദിഖ് എന്ന പൊലീസുദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. തീവ്രവാദികൾ ഇദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന എ.കെ 47 തോക്കുമായാണ് കടന്നത്.