ആയാപറമ്പ്: ആർ.എസ്.എസ്. ശാഖയിൽ പങ്കെടുക്കാൻ പോയ ദളിത് കുട്ടികളെ ഡി.വൈ.എഫ്.ഐ ഗുണ്ടകൾ വഴിയിൽ തടഞ്ഞ് മർദ്ദിക്കുകയും, മർദ്ദനത്തിൽ കുഴഞ്ഞു വീണ ഒരു കുട്ടിയുടെ പുറത്ത് കത്തി കൊണ്ടു വരയുകയും ചെയ്തു.
ഹരിപ്പാട്, ആയാപറമ്പ് വടക്ക് പുത്തൻപറമ്പിൽ പരേതനായ കൃഷ്ണൻ കുട്ടിയുടെയും ഷീബയുടെയും മക്കളെയാണ് ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകരായ ഗുണ്ടകൾ ക്രൂരമായി മർദ്ദിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്തത്.
ആക്രമണത്തിൽ തലയ്‌ക്കും, ശരീരഭാഗങ്ങളിലും പരിക്കേറ്റ അഭിലാഷ് കൃഷ്ണൻ, അഭിജിത് കൃഷ്ണൻ എന്നിവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച വൈകിട്ട് 7.30ന് ആയാപറമ്പ് കുറ്റിമുക്ക് ജംഗ്ഷനു സമീപമായിരുന്നു സംഭവം. നിരവധി കേസുകളിൽ പ്രതി ചേർക്കപ്പെട്ടിട്ടുളള ആയാപറമ്പ് മാടശ്ശേരി കോളനിയിൽ ശ്രീജിത്ത്, അനൂപ്, അഖിൽ എന്നിവരുൾപ്പെടുന്ന സംഘമാണ് കുട്ടികളെ തടഞ്ഞു നിർത്തി ആക്രമിച്ചത്. കുട്ടപ്പായി എന്നു വിളിക്കുന്ന അഖിൽ ആണ് അടിയേറ്റു നിലത്തു വീണ അഭിലാഷ് കൃഷ്ണന്റെ ഷർട്ട് ഊരി മാറ്റി പുറത്ത് കത്തി കൊണ്ട് വരഞ്ഞത്. സംഭവം ശ്രദ്ധയിൽ പെട്ട ചിലർ വിവരമറിയിച്ചതിനേത്തുടർന്ന് കുട്ടികളുടെ ചില കൂട്ടുകാരാണ് ഓടിയെത്തി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവത്തിൽ അപ്പു എന്ന പ്രഫുൽ കെ. സോമനെ മാത്രമാണ് വീയപുരം പൊലീസ് അറസ്റ്റ് ചെയ്തിട്ടുളളത്.