കൊച്ചി: ജിഷ കൊലപാതകക്കേസിൽ പൊലീസ് വീഴ്ച വരുത്തിയെന്ന പരാതിയിൽ പൊലീസ് കംപ്ളയിന്റ്സ് അതോറിറ്റിയുടെ മുൻപിൽ ഐ.ജി അടക്കമുളള ഉദ്യോഗസ്ഥർ ഹാജരായില്ല. അന്വേഷണ ഉദ്യോഗസ്ഥരോട് ഹാജരാകാൻ നിർദ്ദേശിക്കാൻ പൊലിസ് കംപ്ലയിന്റ് അതോറിറ്റിക്ക് അധികാരമില്ലെന്ന് ഉദ്യോഗസ്ഥർ വിശദീകരണം നൽകി.
അതേസമയം, പൊലീസിന് എന്തോ മറച്ചു വയ്ക്കാൻ ഉളളതു കൊണ്ടാണ് കംപ്ലയിന്റ്സ് അതോറിറ്റിയുടെ നിർദ്ദേശം പാലിക്കാഞ്ഞതെന്ന് അതോറിറ്റി ചെയർമാൻ കെ.നാരായണക്കുറുപ്പ് പറഞ്ഞു.
കേസിൽ, പ്രാഥമിക അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസ് നിഷേധാത്മക നിലപാട് തുടരുകയാണെന്ന് കെ.നാരായണക്കുറുപ്പ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരോട് ജൂൺ 2 ന് വീണ്ടും ഹാജരാകാൻ നിർദ്ദേശം നൽകി.