പൂവരണി: കോട്ടയം ജില്ലയിലെ പൂവരണി സ്ത്രീപീഡനക്കേസിലെ മുഖ്യ പ്രതിയടക്കം ആറു പേരെ കുറ്റക്കാരെന്നു വിധിച്ച് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഉത്തരവായി. കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന അഞ്ചു പേരെ പര്യാപ്തമായ തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തരാക്കി.
പാലാ സെന്റ് മേരീസ് സ്കൂളിൽ എട്ടാം ക്ലാസിൽ പഠിച്ചിരുന്ന വിദ്യാർത്ഥിനിയെ കാലങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നതായിരുന്നു കേസ്. പീഡനത്തിൽ, എയിഡ്സ് രോഗം ബാധിച്ച പെൺകുട്ടി തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ മരിച്ചിരുന്നു. മരിച്ച പെൺകുട്ടിയുടെ ബന്ധുവാണ് കേസിലെ മുഖ്യ പ്രതിയായ ലിസി.
രണ്ടു വർഷം കൊണ്ടാണ് കേസിന്റെ വിചാരണ പൂർത്തിയാകുന്നത്. വിചാരണ പുരോഗമിക്കുന്നതിനിടെ കേസിലെ പത്താം പ്രതി ആത്മഹത്യ ചെയ്തിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകൽ, മാനഭംഗം ചെയ്യൽ, ബലാത്സംഗം, വിൽപ്പന നടത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.