പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിനായി നികത്തിയ നീർച്ചാലും വലിയ തോടും മണ്ണുമാറ്റി പുനഃസ്ഥാപിക്കുന്നത് വീണ്ടും മുടങ്ങി. കഴിഞ്ഞ ഒന്നരമാസമായി ഇവിടെനിന്ന് മണ്ണ് നീക്കം നടന്നിട്ടില്ല.
6 മാസത്തിനകം തോട് പുനസ്ഥാപിക്കണം എന്ന കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ വർഷം ജൂണിലാണ് പണികൾ ആരംഭിച്ചത്. മണ്ണ് നീക്കം മുടങ്ങിയതിനെക്കുറിച്ച് പരിശോധിക്കാൻ അടുത്ത മാസം രണ്ടിന് യോഗം ചേരുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ എസ്. ഹരികിഷോർ അറിയിച്ചു.
അതേസമയം ഉദ്യോഗസ്ഥരും, കെ.ജി.എസ്.ഗ്രൂപ്പും, മുൻ ഭൂവുടമ എബ്രഹാം കലമണ്ണിലും ചേർന്ന് മണ്ണ് നീക്കം അട്ടിമറിക്കുകയാണെന്നാണ് ആറൻമുള പൈതൃക ഗ്രാമ കർമ്മസമിതിയുടെ ആരോപണം.