ഐസ് വാൾ : വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഭാഗമായി ആദ്യ പാസഞ്ചർ തീവണ്ടിയുടെ ഉദ്ഘാടനം ഇന്ന് നടക്കും . ഭൈരാബി നിന്നും സിൽചാർ വരെ സർവീസ് നടത്തുന്ന പാസഞ്ചർ തീവണ്ടിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിർവഹിക്കുന്നത് . വൈകിട്ട് മൂന്നിന് ഷില്ലോംഗിൽ നിന്ന് റിമോട്ട് കണ്ട്രോൾ വഴിയാണ് ഉദ്ഘാടനം .
ജിറിബാം – സിൽചാർ പാസഞ്ചർ തീവണ്ടിയും കാമാഖ്യ -കത്ര വീക്കിലി എക്സ്പ്രസും ഇന്ന് തന്നെ ഉദ്ഘാടനം ചെയ്യും . റെയിൽ മന്ത്രി സുരേഷ് പ്രഭു ചടങ്ങിൽ സന്നിഹിതനാകും. കാമാഖ്യയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മുൻ പ്രധാനമന്ത്രി ഡോ . മൻമോഹൻ സിംഗ് , ലോക്സഭ എം പി ബിജോയ ചക്രവർത്തി തുടങ്ങിയവർ പങ്കെടുക്കും. ഭൈരാബിയിലും ജിരിബാമിലും ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ട് .
2015 -2016 കാലത്ത് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ 545 കിലോമീറ്റർ ബ്രോഡ്ഗേജ് പാതയാണ് കമ്മീഷൻ ചെയ്തത്. യു പി എ സർക്കാരിന്റെ കാലത്തേക്കാൾ 85 ശതമാനം വളർച്ചയാണ് ബ്രോഡ്ഗേജ് നിർമ്മാണത്തിലുണ്ടായിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു മാദ്ധ്യമങ്ങളോട് പറഞ്ഞു. ബ്രോഡ്ഗേജ് പാത കമ്മീഷൻ ചെയ്യുന്നതിന്റെ തോത് നേരത്തെ ഒരു ദിവസം 4.3 കിലോമീറ്റർ ആയിരുന്നെങ്കിൽ ഇപ്പോഴത് 7.8 കിലോമീറ്ററായി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2017-18 ആകുമ്പോഴേക്കും ഇത് 13 കിലോമീറ്ററായും 2018-19 ൽ19 കിലോമീറ്ററായും ഉയർത്താനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.