തിരുവനന്തപുരം: മഹാകവി പി കുഞ്ഞിരാമൻ നായർ അനുസ്മരണം തിരുവനന്തപുരം വൈലോപ്പിളളി സംസ്കൃതിഭവനിൽ, മഹാകവി പി. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്നു. രാവിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച പരിപാടികളിൽ, ഞെരളത്തു ഹരിഗോവിന്ദന്റെ സോപാനസംഗീതം, സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്തു.
സാധാരണക്കാരനായി നില കൊണ്ട് അനിതരസാധാരണമായ വ്യക്തിപ്രഭാവം പുലർത്തിയ വ്യക്തിത്വമായിരുന്നു പി എന്ന് അദ്ദേഹം അനുസ്മരിച്ചു. വലിയ അനുഭവങ്ങളുളളവർക്കു മാത്രം സാദ്ധ്യമാകുന്ന വലിയ ചിന്തകളും, എഴുത്തും കവിതകളിലൂടെയും, ലേഖനങ്ങളിലൂടെയും പകർന്നു നൽകിയ കവിയായിരുന്നു അദ്ദേഹമെന്നും, പ്രതിസന്ധികളിൽ നിന്നു കൊണ്ടും, വ്യവസ്ഥിതിക്കെതിരേ പടവാളുയർത്തിയ കവിയായിരുന്നു അദ്ദേഹമെന്നും സ്വാമി അനുസ്മരിച്ചു.
പി കുഞ്ഞിരാമൻ നായരുടെ വ്യക്തിത്വവും, രചനകളും ആഴത്തിൽ പഠിച്ച് അവതരിപ്പിച്ച സംഭാഷണമായിരുന്നു അദ്ദേഹത്തിന്റേതെന്ന് ചടങ്ങിൽ സംബന്ധിച്ച പ്രശസ്ത മാദ്ധ്യമപ്രവർത്തകൻ ജി.ശേഖരൻ നായർ പറഞ്ഞു.
അർഹിക്കുന്ന ശ്രദ്ധയും അംഗീകാരവും ജീവിതകാലത്തു ലഭിക്കാതെ പോയ കവിയായിരുന്നു പി എന്ന് ചടങ്ങിൽ ആദ്ധ്യക്ഷം വഹിച്ചു സംസാരിച്ച ഫൗണ്ടേഷൻ വൈസ് ചെയർമാൻ കെ.എ മുരളീധരൻ വ്യക്തമാക്കി.
വിപുലമായ ചടങ്ങിൽ, മഹാകവിയുടെ മകൻ വി. രവീന്ദ്രനാഥൻ നായരുടെ ‘കവിയച്ഛൻ‘ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. മഹാകവിയുടെ ഓർമ്മകളെക്കുറിച്ച് കവിയുടെ മകൻ നടത്തിയ ഹ്രസ്വവും, മധുരവുമായ പ്രഭാഷണം സദസ്സിന്റെയാകെ മനം കവർന്നു. മനസ്സിൽ ചാട്ടുളി പോലെ വന്നു വീഴുന്ന വാക്കുകളാണ് ഗ്രന്ഥകാരന്റേതെന്ന് ചടങ്ങിൽ സംബന്ധിച്ച കവയത്രിയും, കഥാകാരിയുമായ ശ്രീദേവി വർമ്മ പറഞ്ഞു.
ശ്രീദേവി വർമ്മയുടെ ‘പന്തളം കേരളവർമ്മ‘, സ്വപ്ന നായരുടെ ‘ത്യാഗരാജഭാഗവതർ‘ എന്നീ കൃതികളും ചടങ്ങിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം.ആർ തമ്പാൻ പ്രകാശിപ്പിച്ചു.
കാര്യപരിപാടികൾക്കു ശേഷം ‘കളിയച്ഛൻ‘ എന്ന ചിത്രത്തിന്റെ പ്രദർശനവും നടന്നു.