തിരുവനന്തപുരം: കാർഷിക സർവകലാശാലയിലെ അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്ന് കൃഷി മന്ത്രി വി.എസ്.സുനിൽ കുമാർ. അഴിമതി ആരോപണ വിധേയനായ വ്യക്തിയെ കാർഷിക സർവകലാശാല രജിസ്ട്രാറായി നിയമിക്കുന്നുവെന്ന വാർത്ത ജനം ടി.വി നേരത്തെ പുറത്തുവിട്ടിരുന്നു. സംഭവത്തിൽ വിസിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അഴിമതിക്കേസിൽ ആരോപണവിധേയനായ ഡോ.അരവിന്ദാക്ഷനെ കാർഷിക സർവകലാശാല രജിസ്ട്രാറായി നിയമിക്കുന്നുവെന്ന വാർത്ത ജനം ടി.വി പുറത്ത് വിട്ട സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. അഴിമതിക്കാരെ വച്ചു പൊറുപ്പിക്കില്ലെന്നും, ജനം ടി.വി വാർത്തയെ തുടർന്ന് വൈസ് ചാൻസലറോട് വിശദീകരണം തേടിയതായും വിഎസ് സുനിൽ കുമാർ പറഞ്ഞു.
കാർഷിക സർവ്വകലാശാലയുടെ കീഴിലുളള തട്ടിൽ എസ്റ്റേറ്റിന്റെ മേൽനോട്ടവുമായി ബന്ധപ്പെട്ട് ഇപ്പോൾ രജിസ്ട്രാറായി ഇരിക്കുന്ന ഡോ.അരവിന്ദാക്ഷൻ, ഒരുകോടി 37 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയതായി ഓഡിറ്റിൽ എ.ജി കണ്ടെത്തിയിരുന്നു. തട്ടിൽ എസ്റ്റേറ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട്, തൃശൂർ വിജിലന്‍സ് കോടതിയിൽ നിലവിൽ കേസുകൾ നിലനിൽക്കുന്നുണ്ട്. വിജിലന്‍സ് കോടതിയുടെ ത്വരിതാന്വേഷണ റിപ്പോർട്ടിൽ, വൈസ് ചാൻസലർ പി.രാജേന്ദ്രൻ, രജിസ്ട്രാർ അരവിന്ദാക്ഷൻ, മുന്‍ രജിസ്ട്രാർ ഇ.കെ മാത്യു എന്നിവരിൽ നിന്ന് നഷ്ടം സംഭവിച്ച 1 കോടി 37 ലക്ഷം രൂപ തിരിച്ചുപിടിക്കാൻ ശുപാർശ ചെയ്തിരുന്നു.
ഈ മാസം 9ന് കോടതി കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ്, കാർഷിക സർവ്വകലാശാല വിവാദമായ രജിസ്ട്രാർ നിയമന ഉത്തരവിറക്കിയത്.