ആലപ്പുഴ: ആലപ്പുഴയിൽ കടൽപ്പാലത്തോടു ചേർന്ന് ആഴക്കടലിൽ മത്സ്യബന്ധന ബോട്ടു തകർന്ന് നാലു പേരെ കാണാതായതായി റിപ്പോർട്ട്. മത്സ്യബന്ധനബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ബോട്ടിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. വളളത്തിന്റെ അവശിഷ്ടങ്ങൾ തീരത്തിനടുത്ത് നിന്ന് കണ്ടെത്തി. പൊലീസിന്റേയും മത്സ്യത്തൊഴിലാളികളുടേയും നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.
എന്നാൽ സംസ്ഥാനത്ത് നാലു ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്ത് കാലവർഷക്കെടുതി രൂക്ഷമായി തുടരുകയാണ്.
മഴ ശക്തമായതോടെ കോഴിക്കോട് ജില്ലയിലെ തീരപ്രദേശങ്ങളിൽ കടലാക്രമണവും രൂക്ഷമാണ്. ബേപ്പൂരിലെ ഗോതീശ്വരം, കൊയിലാണ്ടി എന്നിവടങ്ങളിലാണ് കടലാക്രമണം കടലോരത്തെ ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.
മഴക്കാലം ആരംഭിച്ചതോടെ കൊച്ചി നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലും വെള്ളക്കെട്ട് വ്യാപകമായിരിക്കുകയാണ്. വീടുകളിലും വഴികളിലുമെല്ലാം വെള്ളം നിറഞ്ഞതോടെ ജനജീവിതം ദുസ്സഹമായി. മലബാർ മേഖലയിൽ മഴയെത്തിയെങ്കിലും ജില്ലകളിലൊന്നും മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾ നടന്നിട്ടില്ല. തുടർച്ചയായി രണ്ടോ മൂന്നോ ദിവസം കനത്ത മഴയുണ്ടായാൽ ഒറ്റപ്പെട്ടു പോവുകയോ വെള്ളത്തിനടിയിലാവുകയോ ചെയ്യുന്ന പല പ്രദേശങ്ങളും വടക്കന് ജില്ലകളിൽ ഉണ്ടായിട്ടും ജില്ലാ ഭരണകൂടങ്ങളും നടപടി എടുത്തിട്ടില്ലെന്ന് ആരോപണമുണ്ട്. രോഗ പ്രതിരോധ നടപടികളും ഉണ്ടായിട്ടില്ല.
ശക്തമായ മഴയെതുടർന്ന് മലപ്പുറം മഞ്ചേരി കരുവമ്പ്രം ദളിത് കോളനിക്ക് സമീപം കൂറ്റൻ കരിങ്കൽ മതിൽ വീടുകൾക്ക് സമീപത്തേക്ക് പൊളിഞ്ഞു വീണു. സ്വകാര്യ വ്യക്തി അനധികൃതമായി നിർമ്മിച്ച മതിലാണ് പൊളിഞ്ഞു വീണത്.