കൊച്ചി: സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ പത്തു വര്‍ഷം മുന്‍പുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന ഹരിത ട്രൈബ്യൂണല്‍ വിധിക്ക് ഹൈക്കോടതിയുടെ സ്റ്റേ. കെ.എസ്.ആര്.ടി.സി നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി വിധിക്ക് സ്റ്റേ ഏര്‍പ്പെടുത്തിയത്.
കണക്കുകളും രേഖകളും പരിഗണിക്കാതെയാണ് ഹരിത ട്രൈബ്യൂണല്‍ വിധി പുറപ്പെടുവിച്ചതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. രണ്ടാഴ്ച മുന്‍പാണ് പത്തു വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ സംസ്ഥാനത്ത് നിരോധനമേര്‍പ്പെടുത്തിയത്. ഇതിനെതിരെ വാഹന ഉടമകളില്‍ നിന്നും ശക്തമായ പ്രതിഷേധമുയർന്നിരുന്നു.
ഇന്ന് കൊച്ചിയില്‍ ഡീസല്‍ വാഹന ഉടമകളുടെ യോഗം ചേര്‍ന്ന് ഭാവിയിലെ സമര പരിപാടികള്‍ ആസൂത്രണം ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയുടെ സ്റ്റേ. കെ.എസ്.ആര്.ടി.സി നല്കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. കെ.എസ്.ആർ.ടി.സിയുടെ ഹര്‍ജിയില്‍ കഴമ്പുണ്ടെന്നും കണക്കുകളും രേഖകളും പരിശോധിക്കാതെ ഹരിത ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഡല്‍ഹിയിലേതിനു സമാനമായ നിയന്ത്രണമാണ് സംസ്ഥാനത്തും ഏര്‍പ്പെടുത്തിയതെന്ന വാദം അംഗീകരിക്കാനാകില്ലെന്നും ഹര്‍ജി പരിഗണിക്കവേ വ്യക്തമാക്കി. രണ്ടായിരം സി.സിയില്‍ അധിക ശേഷിയുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ട്രൈബ്യൂണല്‍ ഉത്തരവ് നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതിയുടെ പുതിയ ഉത്തരവില്‍ ഏറെ ആശ്വാസത്തിലാണ് സംസ്ഥാനത്തെ വാഹന ഉടമകള്‍.