കോഴിക്കോട്: എൻ.ഐ.ടി എന്‍ജിനീയറിങ് വിഭാഗത്തിന്റെ അനാസ്ഥമൂലം പാതിവഴിയില്‍ കാടുകയറി നശിക്കുകയാണ് കോഴിക്കോട് എൻ.ഐ.ടി സെന്‍ട്രല്‍ ലൈബ്രറി. ദക്ഷിണഏഷ്യയിലെ ഏറ്റവും വലിയ ലൈബ്രറി ആകുമായിരുന്ന കെട്ടിടത്തിനാണ് ഈ ദുരവസ്ഥ.
ഒരുലക്ഷത്തി മുപ്പതിനായിരം ചതുരശ്ര അടിയില്‍ 12 കോടി മുതല്‍ മുടക്കില്‍ 2007ല്‍ പണിതുടങ്ങിയതാണ് ഈ മൂന്നുനില കെട്ടിടം. രണ്ടര വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലൈബ്രറിയുടെ പണി പൂര്‍ത്തിയായില്ല. കാരാറുകാരന് കാലതാമസം വരുത്തിയെന്ന് ആരോപിച്ച് എന്‍ജിനീയറിംഗ് വിഭാഗം 27 ലക്ഷം രൂപ പിഴ ചുമത്തുകയും ബില്‍തുകയായ 84 ലക്ഷം പിടിച്ചുവയ്ക്കുകയും ചെയ്തു.
അതേസമയം ഘട്ടം ഘട്ടമായി നടക്കുന്ന പണിയുടെ പ്ലാനും ഡിസൈനും നല്‍കാതെ എന്‍ജിനീയറിഗ് വിഭാഗം കാലതാമസം വരുത്തുകയായിരുന്നുവെന്ന പരാതിയില്‍ കോടതിയില്‍ നിന്നു കരാറുകാരന് അനുകൂല വിധി നേടി. കോടതി ഉത്തരവിട്ടെങ്കിലും പണം നല്‍കാതെ കബളിപ്പിക്കുകയാണെന്ന് കരാറുകാരന് പറയുന്നു.
പിഴയും ബില്‍തുകയും നല്കാത്തതുകാരണം അവസാനഘട്ട പണി അവശേഷിക്കുകയാണ്. എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെ എൻ.ഐ.ടി സ്റ്റാഫ് അസോസിയേഷന് ഉള്‍പ്പെടെ ജീവനക്കാര്‍ രംഗത്തെത്തിയിരുന്നു. റീജണല്‍ എന്‍ജിനീയറിംഗ് കോളേജ് ആയിരിക്കെ അന്നത്തെ നളന്ദ ഡിജിറ്റല്‍ ലൈബ്രറി രാജ്യത്തെ ഏറ്റവും മികച്ച ഡിജിറ്റല്‍ ലൈബ്രറിയായിരുന്നു.