ആലപ്പുഴ: മഴക്കെടുതി വ്യാപകമായ ആലപ്പുഴയിൽ വെള്ളത്തില്‍ മുങ്ങി ഒരാള്‍ മരിച്ചു. 196 വീടുകള്‍ തകര്‍ന്നു. പതിനോരായിരത്തിലധികം കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. തീരദേശമേഖലയിലും കാര്‍ഷിക മേഖലയിലും വ്യാപക നാശനഷ്ടമാണ് മഴ വരുത്തിവച്ചത്.
കാലവര്‍ഷം ശക്തമായതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്. ചെറുതന സ്വദേശി സജീവ് പാടത്ത് മുങ്ങിമരിച്ചു. കുട്ടനാട്ടിലെ കുപ്പപുറത്ത് മടവീണ് 340 ഏക്കറിലെ കൃഷി നശിച്ചു. ഇതുകൂടാതെ കാര്‍ഷികമേഖലയില്‍ മാത്രം ഒരുകോടി 22 ലക്ഷം രുപയുടെ നഷ്ടമുണ്ടായതായാണ് കൃഷിവകുപ്പിന്റെ കണക്ക്. വൈദ്യുതി ബോര്‍ഡിനും വീടുകള്‍ക്കും കാര്‍ഷികമേഖലയ്ക്കുമായി ഇതുവരെ ജില്ലയില്‍ 7 കോടി രൂപയുടെ നഷ്മുണ്ടായതായയാണ് റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട്.
കാലവര്‍ഷം ആരംഭിച്ചതില്‍ പിന്നെ 36വീടുകള്‍ പൂര്‍ണമായും 160 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ജില്ലയില്‍ തുറന്ന 29 ദുരിതാശ്വാസ ക്യമ്പിലായി 2217 കുടുംബങ്ങളില്‍നിന്നുള്ള 11263 പേര് അഭയം തേടി. രൂക്ഷമായ കടല്‍ക്ഷോഭത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. നിരവധി വീടുകളില്‍ വെള്ളം കയറി. ശക്തമായ കടല്‍ഭിത്തിയില്ലാത്തതാണ് തീരമേഖലയിലെ ദുരിതം ഏറാന്‍ കാരണം.
പമ്പ, അച്ചന് കോവില്‍, മണിമല ആറുകളിലെ ജലനിരപ്പ് ഉയരുകയാണ്. കാലവര്‍ഷം ഈ നിലയില്‍ തുടര്‍ന്നാല്‍ കുട്ടനാട് ഉള്‍പ്പടെയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വ്യാപകനാശമാകും ഉണ്ടാവുക.