പത്തനംതിട്ട: പട്ടികജാതി വനിതകൾക്ക് തൊഴിലും, തൊഴിൽ പരിശീലനവും ലക്ഷ്യമിട്ട് 22 വർഷം മുമ്പ് പത്തനംതിട്ടയിൽ തുടങ്ങിയ സുബല പാർക്ക് കാട് പിടിച്ച് നശിക്കുന്നു. എല്ലാം ശരിയാക്കാമെന്ന് രാഷ്ട്രീയക്കാർ വാഗ്ദാനങ്ങൾ നൽകുമെങ്കിലും പിന്നീടിങ്ങോട്ട് തിരിഞ്ഞുനോക്കാറില്ലെന്നതാണ് ചരിത്രം. സുബല പാർക്ക് നവീകരിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാർ. ഇതാണ് പത്തനംതിട്ട റിംഗ് റോഡിനോട് ചേർന്ന് കണ്ണായ സ്ഥലത്ത് 1994ൽ നിർമ്മിച്ച സുബല പാർക്ക്. പിന്നോക്ക വിഭാഗത്തിലെ വനിതകൾക്ക് തൊഴിലും തൊഴിൽ പരിശീലനവും പ്രധാന ഉദ്ദേശമായി ആരംഭിച്ച പദ്ധതി , ടൂറിസം വികസനവും ലക്ഷ്യം കണ്ടിരുന്നു. ഓഡിറ്റോറിയവും തയ്യൽ പരിശീലന കേന്ദ്രവുമായിരുന്നു ആദ്യ ഘട്ടത്തിൽ നിർമ്മിച്ചത്. എന്നൽ ഇതിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുക.
ഇവിടെയിപ്പോൾ 50ലേറെ വരുന്ന തയ്യൽ മെഷീനുകൾ തുരുമ്പെടുത്ത് പൂർണ്ണമായും നശീകരിച്ചിരിക്കുന്നു. വൈകുന്നേരമായാൽ ഓഡിറ്റോറിയും സാമൂഹ്യവിരുദ്ധർ കയ്യടക്കും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രി എ.പി.അനിൽകുമാറെത്തി സുബല പാർക്കിന്റെ നവീകരണോദ്ഘാടനം നിർവ്വഹിച്ചിരുന്നു.
ഓഡിറ്റോറിയം നവീകരണം, പാർക്ക്, ബോട്ടിംഗ് എന്നിവയൊക്കെയായിരുന്നു ലക്ഷ്യം. പ്രഖ്യാപനങ്ങൾ ഗംഭീരമായെങ്കിലും സുബല പാർക്കിന് ശാപമോക്ഷം കിട്ടിയിട്ടില്ലെന്നതാണ് വസ്തുത. വനിതാ എം.എൽ.എയുള്ള ആറന്മുള നിയോജകമണ്ഡലത്തിലാണ് സുബല പാർക്ക്.
അതുകൊണ്ടെങ്കിലും നിരവധി പേർക്ക് സഹായമാകുന്ന പാർക്കിന് പുതുജീവനുണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.