കോഴിക്കോട്: ആഴക്കടലിലെ മല്‍സ്യസമ്പത്ത് വർദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടു നടത്തുന്ന ട്രോളിങ് നിരോധനം സംസ്ഥാനത്ത് നാളെ അർദ്ധരാത്രി മുതല്‍ ആരംഭിക്കും. കഴിഞ്ഞ രണ്ടാഴ്ചയായി ആഴക്കടലില്‍ കാറ്റും കോളുമായതിനാല്‍ കാര്യമായൊന്നും കിട്ടാത്ത ബോട്ടുകാര് ഇപ്പോള്‍ തന്നെ കടുത്ത പട്ടിണിയിലാണ്.
പോഷകമൂല്യമുള്ള മല്‍സ്യങ്ങളുടെ വംശവര്‍ദ്ധനവിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 47 ദിവസം നീണ്ടു നില്ക്കുന്ന ട്രോളിങ് നിരോധനത്തിനാണ് ചൊവ്വാഴ്ച അര്‍ദ്ധരാത്രി തുടക്കമാകുന്നത്. ഇതോടെ സംസ്ഥാനത്തൊട്ടാകെയുള്ള നാൽപ്പതിനായിരത്തോളം മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ വറുതിയുടെ പിടിയിലമരുമെന്ന കാര്യം ഉറപ്പാണ്.
മണ്‍സൂണ്‍ ആരംഭിച്ചാല്‍ പൊതുവേ നല്ല പണിയുണ്ടാകേണ്ടതാണ് എങ്കിലും ഇത്തവണ മീന്‍ ലഭ്യത വളരെക്കുറവായിരുന്നു. ഡീസല്‍ ചെലവ് പോലും ലഭിക്കാതെ മിക്കബോട്ടുകളും തിരികെയെത്തിയതോടെ ഈ തൊഴിലിനെ ആശ്രയിച്ച് കഴിയുന്നവര്‍ വലിയ ബുദ്ധിമുട്ടിലാണ്. സൗജന്യ റേഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ആഴക്കടലിലുണ്ടായിരുന്ന മിക്ക ബോട്ടുകളും കരയ്ക്കെത്തിയതോടെ ജി.പി.എസ്, എക്കോ സൗണ്ടര്‍, വയര്‍ലെസ് തുടങ്ങിയ വിലപിടിപ്പുള്ള ഉപകരണങ്ങളെല്ലാം അഴിച്ചു മാറ്റി തുടങ്ങി. ട്രോളിങ് നിരോധനത്തിന് മുന്നോടിയായി ബോട്ടുകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള തിരക്കാണ് മല്‍സ്യബന്ധന തുറമുഖത്തെല്ലാം.
നിരോധനം ലംഘിക്കാതിരിക്കാനായി ഫിഷറീസ് വകുപ്പും മറൈന്‍ എന്ഫോഴ്സ്മെന്റെും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. അയല്‍ സംസ്ഥാത്ത് നിന്നുള്ള ബോട്ടുകാരോടെല്ലാം തീരം വിട്ടുപോകാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. നിരോധന കാലത്ത് കടലിലൂടെ ബോട്ടുകള്‍ അറ്റകുറ്റ പണിക്ക് കൊണ്ടുപോകുന്നതിന് പോലും അനുമതി വേണം. എന്നാല്‍ പരമ്പരാഗത ഔട്ട് ബോര്‍ഡ്, ഇന്‍ ബോര്‍ഡ് യാനങ്ങള്‍ക്ക് ആഴക്കലില്‍ പോകുന്നതിന് തടസമുണ്ടാകില്ല.