തൃശ്ശൂർ: സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കുമെന്ന് ഉത്തരമേഖല എ.ഡി.ജി.പി സുധേഷ്കുമാർ. നിധിൻ അഗർവാൾ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് സുധേഷ് കുമാർ എ.ഡി.ജി.പിയായി അധികാരമേറ്റത്.
തൃശൂർ മുതൽ കാസർകോട് വരെയുളള ഉത്തമേഖലയിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾക്ക് നേതൃത്വം നൽകുമെന്ന് പുതിയതായി ചുമതലയേറ്റ എ.ഡി.ജി.പി വ്യക്തമാക്കി. സ്ത്രീ സുരക്ഷക്ക് പ്രത്യേക പരിഗണന നൽകും.
വയനാട്ടിൽ മാവോയിസ്റ്റ് സാന്നിധ്യമുളള സ്ഥലങ്ങളിൽ സുരക്ഷ കൂടുതൽ ശക്തമാക്കും. ഇവിടങ്ങളിൽ വനവാസികളും പൊതുജനങ്ങളുമായി സഹകരിച്ചുളള പ്രവർത്തനങ്ങളാകും നടക്കുക. അടുത്തുതന്നെ പ്രദേശത്ത് സന്ദർശനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
പൊതുജനങ്ങളുടെ സഹകരണത്തോടെ മാത്രമേ പോലീസിന് നടപടികൾ വേഗത്തിലാക്കാൻ കഴിയൂ. അതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും എഡിജിപി പറഞ്ഞു.