ഡെറാഡൂൺ: 2009ൽ ഡെറാഡൂണിലുണ്ടായ അപകടത്തേത്തുടർന്ന് മരിച്ചുവെന്നു കരുതിയ സൈനികൻ ഏഴു വർഷത്തിനു ശേഷം തിരികെയെത്തി. ധരംവീർ സിങ് എന്ന സൈനികനാണ് ജോലിക്കിടെയുണ്ടായ അപകടത്തേത്തുടർന്ന് ഓർമ്മ നഷ്ടപ്പെട്ട് ഏഴു വർഷം അപ്രത്യക്ഷ്യനായത്. എന്നാൽ മറ്റൊരപകടമാണ് ധരം വീറിന് പഴയ ഓർമ്മകൾ തിരികെ നൽകിയതെന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. സംഭവം ഇങ്ങനെ,
സൈനികവാഹനത്തിന്റെ ഡ്രൈവർ ആയിരുന്നു ഡൽഹി സ്വദേശിയായ ധരംവീർ സിങ്. 2009ൽ ഡെറാഡൂണിൽ ധരംവീറും മറ്റു രണ്ടു സൈനികരും സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറിലിടിച്ചു മറിഞ്ഞു. അപകടത്തേത്തുടർന്നുണ്ടായ തിരച്ചിലിൽ ആരെയും കണ്ടു കിട്ടിയിരുന്നില്ല. എന്നാൽ രണ്ടു ദിവസത്തിനു ശേഷം രണ്ടു പേർ സൈനിക ക്യാമ്പിൽ തിരിച്ചെത്തി. ധരംവീർ മാത്രം മടങ്ങി വന്നില്ല.
മൂന്നു വർഷങ്ങൾക്കു ശേഷം ധരംവീർ മരിച്ചെന്ന് സൈന്യം സ്ഥിരീകരിച്ചു. ധരംവീറിന്റെ കുടുംബത്തിന് മരണസർട്ടിഫിക്കറ്റും, പെൻഷനും നൽകി.
ഏഴു വർഷങ്ങൾക്കു ശേഷം അർദ്ധരാത്രിയിൽ കതകിലാരോ മുട്ടുന്നതു കേട്ടു കതകു തുറന്ന ധരംവീറിന്റെ അച്ഛൻ കണ്ടത് മരിച്ചുവെന്നു കരുതിയിരുന്ന തന്റെ മകനെയാണ്.
അപകടത്തേത്തുടർന്ന് ഓർമ്മ നഷ്ടപ്പെട്ട ധരംവീർ ഹരിദ്വാറിൽ ഭിക്ഷയെടുക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച ഭിക്ഷാടനത്തിനിടയിൽ ധരംവീറിനെ ഒരു ബൈക്ക് ഇടിച്ചു. അപകടത്തിൽ തലയിടിച്ചു വീണ ധരംവീറിന് ആ ആഘാതത്തിൽ നഷ്ടപ്പെട്ട ഓർമ്മ തിരിച്ചു കിട്ടുകയായിരുന്നു. ബൈക്ക് യാത്രികൻ തന്നെ ധരംവീറിനെ ആശുപത്രിയിലെത്തിച്ചു. അയാൾ നൽകിയ 500 രൂപയുമായി ധരംവീർ വീട്ടിലേക്കു തിരിക്കുകയായിരുന്നു.
തിരികെയെത്തുമ്പോൾ ധരംവീറിന്റെ മക്കൾ വളർന്നു വലുതായിരുന്നു. മൂത്ത മകൾ പന്ത്രണ്ടാം ക്ലാസ്സിലും, ഇളയ മകൾ പത്താം ക്ലാസ്സിലും പഠിക്കുന്നു. എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടെന്നു കരുതിയ ധരംവീറിന്റെ മടങ്ങി വരവിൽ അളവില്ലാത്ത സന്തോഷത്തിലാണ് ധരംവീറിന്റെ കുടുംബം.