ന്യൂഡൽഹി : ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ അജയ് മാക്കൻ അധിക്ഷേപിച്ചെന്ന പരാതിയുമായി ദളിത് കോൺഗ്രസ് പ്രവർത്തകൻ രംഗത്ത് . ഡൽഹി സ്വദേശിയായ ധർമപാൽ നട്കട് ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് . താനൊരു ദളിതനായതിന്റെ പേരിലാണ് ഇത്തരമൊരു അധിക്ഷേപം മാക്കൻ നടത്തിയതെന്ന് ധർമപാൽ ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ നാൽപ്പതിയാറാം ജന്മദിനത്തിൽ അദ്ദേഹത്തെ സന്ദർശിക്കാനെത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കമെന്ന് ധർമപാൽ പറയുന്നു . തന്റെ മകൻ മരിച്ച വാർത്തയറിഞ്ഞിട്ട് കോൺഗ്രസ് പ്രവർത്തകനായ തന്റെ വീട്ടിൽ അജയ് മാക്കൻ എത്തിയില്ലെന്ന് ധർമപാൽ രാഹുൽ ഗാന്ധിയോട് പറഞ്ഞു. ഉടൻ തന്നെ ധർമപാലിന്റെ വീട് സന്ദർശിക്കാൻ അജയ് മാക്കനോട് രാഹുൽ ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധിയോട് പരാതി പറഞ്ഞതിന് ധർമപാലിനെ അജയ് മാക്കൻ ഓഫീസിൽ വിളിച്ചു വരുത്തി ശകാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്നാണ് പരാതി . ഇത് സംബന്ധിച്ച് മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്ന് ധർമപാൽ പറഞ്ഞു.
പരാതി നൽകിയതിനു ശേഷം തനിക്കെതിരെ ഭീഷണി ഉയർന്നതായി ധർമപാൽ പറയുന്നു. തന്റെ രണ്ടാമത്തെ മകനേയും കൊല്ലുമെന്നാണ് ഭീഷണി . വൈകുന്നേരം മദ്യപിക്കുന്നതിനാൽ അജയ്ക് മാക്കന് വെളിവ് പോകുന്നതാണ് കാരണമെന്നും ധർമ പാൽ പറയുന്നു . സ്വന്തം പ്രായമോർത്തെങ്കിലും മാക്കൻ മദ്യപിക്കരുതെന്ന് താൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
എന്ത് ഭീഷണി ഉണ്ടായാലും പരാതി പിൻ വലിക്കില്ലെന്നും ധർമ പാൽ വ്യക്തമാക്കി