ന്യൂഡൽഹി: ജമ്മുകശ്മീരിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിനു പിന്നിലെ വീഴ്ചകൾ പരിശോധിക്കാൻ രണ്ടംഗ സമിതിയെ പാംപോറിലേക്ക് അയച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ്. ഭീകരർക്കെതിരെ സൈനികർ ധീരതയോടെ പോരാടിയെന്ന് രാജ്നാഥ് സിങ്ങ് പറഞ്ഞു.
അതേ സമയം കഴിഞ്ഞ വർഷങ്ങളിൽ അതിർത്തിവഴിയുള്ള നുഴഞ്ഞുകയറ്റം ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു വ്യക്തമാക്കി.
ഇന്നലെ പാംപോറിലുണ്ടായ ഭീകരാക്രമണത്തിൽ സി.ആർ.പി.എഫ് ജവാന്മാർ ധീരതയോടെ പോരാടി. രണ്ടു ഭീകരരെ കീഴ്പ്പെടുത്താൻ സാധിച്ചതിൽ സൈനികരെ ഞാൻ അഭിനന്ദിക്കുന്നു. സംഭവത്തിനു പിന്നിലെ വീഴ്ച്ചകൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ പ്രത്യേക സമിതിയെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പാംപോറിലേക്ക് അയച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് പറഞ്ഞു.
വീഴ്ച്ചകളന്വേഷിക്കാൻ രണ്ടംഗ സമിതിയെയാണ് ആഭ്യന്തരമന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇത്തരമൊരു സംഭവം ആവർത്തിക്കാൻ ഇനി അനുവദിക്കില്ലെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. അതേസമയം കഴിഞ്ഞ വർഷങ്ങളിൽ രാജ്യാതിർത്തികൾ വഴിയുള്ള നുഴഞ്ഞുകയറ്റം ഗണ്യമായി കുറയ്ക്കാൻ സാധിച്ചതായി കേന്ദ്ര അഭ്യന്തര സഹമന്ത്രി കിരൺ റിജിജു പറഞ്ഞു.
സി.ആർ.പി.എഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു നേരെ ഇന്നലെയാണ് ആക്രമണമുണ്ടായത്. ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ജവാന്മാരുടെ ഭൗതിക ശരീരത്തിൽ ജമ്മുകശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അടക്കമുള്ള പ്രമുഖർ അന്തിമോപചാരമർപ്പിച്ചു.