ദുബായ്: വ്യവസായ രംഗത്ത് പുരോഗതിയും ആയിരക്കണക്കിന് തൊഴിലവസരങ്ങളും ലക്ഷ്യമിടുന്ന പുതിയ ദുബായ് വ്യവസായ നയം യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. ദുബായ് സമ്പദ്ഘടനയെ കൂടുതൽ ശക്തമാക്കാനുള്ള നയങ്ങളാണ് പുതിയ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
എമിറേറ്റില്‍ നിര്‍മ്മാണ മേഖലയിലെ ഉല്‍പ്പാദന ക്ഷമതയും, ഗുണമേന്മയും വർദ്ധിപ്പിക്കുക വഴി ദുബായെ ലോകത്തെ മുന്‍ നിര ഉല്‍പ്പാദക രാജ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹാർദ്ദ നിർമ്മാണ–വ്യവസായ മേഖല യാഥാർത്ഥ്യമാക്കുകയാണ് മറ്റൊരു സുപ്രധാന ലക്ഷ്യം. 2030ഓടെ 1800 കോടി ദിര്‍ഹത്തിന്റെ വളര്‍ച്ചയാണ് വ്യവസായ രംഗത്ത് പ്രതീക്ഷിക്കുന്നത്.
കയറ്റുമതിയില്‍ 1600 കോടി ദിര്‍ഹത്തിന്റെ വർദ്ധനയും ഉണ്ടാകും. 27,000ത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നതാണ് മറ്റൊരു പ്രത്യേകത. വിമാന സ്പെയര്‍ പാര്‍ട്സ് നിര്‍മാണം, ജലയാന നിര്‍മാണം തുടങ്ങി അടിയന്തിര ശ്രദ്ധ പതിയേണ്ട അഞ്ച് അടിസ്ഥാന ഇനങ്ങള്‍ക്കും, ആറ് ഉപവിഭാഗങ്ങള്‍ക്കും പദ്ധതിയില്‍ മുന്‍തൂക്കം നല്‍കുന്നുണ്ട്. നിലവില്‍ ജി.സി.സി രാജ്യങ്ങള്‍ക്കാവശ്യമായ മരുന്നുകളുടെ 80 ശതമാനവും പുറത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്.
മരുന്ന് ഉല്പാദനത്തില് സ്വയംപര്യാപ്തത കൈവരിക്കാന്‍ ലക്ഷ്യമിട്ട് രാജ്യത്ത് കൂടുതല്‍ മരുന്നുല്‍പ്പാദന കമ്പനികള്‍ ആരംഭിക്കാനും പദ്ധതി നിർദ്ദേശിക്കുന്നു. ഗവേഷണരംഗത്തെ നിക്ഷേപത്തില്‍ 700 ദശലക്ഷത്തിന്റെ വളര്ച്ചയുമുണ്ടാകുമെന്നും . നവീന വ്യവസായസംരംഭങ്ങള്‍ സ്ഥാപിക്കാനും വളര്‍ത്തിയെടുക്കാനുമുള്ള മികച്ച അവസരമാണ് ദുബായ് ഒരുക്കുന്നതെന്നും നയം പുറത്തിറക്കിക്കൊണ്ട് ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു.