മുക്കല്ല: യമനിലുണ്ടായ ബോംബാക്രമണത്തിൽ 38 സൈനികർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. റംസാൻ മാസത്തിൽ വ്രതമെടുത്തിരുന്ന സൈനികർക്ക് നേരെയായിരുന്നു ആക്രമണം. ആക്രമണത്തിന്റെ ഉത്തരാവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
യമനിലെ തെക്കു കിഴക്കൻ പ്രവിശ്യയായ മുക്കല്ലയിലാണ് നോമ്പുമുറിക്കൽ സമയത്ത് ബോംബാക്രമണം നടത്തിയത്. തീരദേശ പ്രദേശമായ മുക്കല്ലയിൽ സുരക്ഷാചെക്ക് പോസ്റ്റിൽ നാലു തവണ ബോംബാക്രമണം നടത്തി. ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരാവാദിത്വം ഏറ്റെടുത്തു. നോമ്പുതുറ സമയത്ത് ഭക്ഷണം വിതരണം ചെയ്യാനെത്തിയവരാണ് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് സ്വകാര്യ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
നോമ്പു തുറക്കാനെത്തിയ സൈനികരാണ് മരിച്ചവരിൽ ഏറെയും. സൈനികർ ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോയിരുന്നു ആദ്യ ആക്രമണം. സ്ത്രീകളും കുട്ടികളുമടക്കം 24ലധികം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായി. കഴിഞ്ഞ വർഷം അൽഖ്വയ്ദയിൽ നിന്നും സൈന്യം മുക്കല്ലാ തിരിച്ചു പിടിച്ചിരുന്നു. ഇതിന് തിരിച്ചടിയാണ് ഐ.എസ് ഇന്നലെ യമനിലെ മുക്കല്ലയിൽ നടത്തിയ ആക്രമണം.