കോഴിക്കോട്: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ മലബാര്‍ മേഖലയില്‍ ഉരുള്‍പൊട്ടലും കൃഷിനാശവും വ്യാപകമാകുന്നു. മഴക്കെടുതികള്‍ രൂക്ഷമായ കാസര്‍കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത രണ്ട് ദിവസം കൂടി കനത്തമഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നീരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.
കാലവര്‍ഷം കനത്തതോടെ കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ നാലിടത്ത് ഉരുള്‍ പൊട്ടലുണ്ടായി. ആലക്കോട്ടെ നെല്ലികുന്ന് മല, പര്ലോങ്ങര മല, മുന്നൂര്, പയ്യാവൂര്‍ എന്നിവിടങ്ങളിലാണ് ഉരുള്‍ പൊട്ടലുണ്ടായി വെള്ളം കുത്തിയൊലിച്ചൊഴുകുന്നത്. ഈ മേഖലയില്‍ വ്യാപക കൃഷിനാശവും ഉണ്ടായി. കാസര്‍കോട് കുമ്പള പേരാലില്‍ ഗവണ്മെന്റ് എല്‍.പി സ്കൂളിലെ ഒരു കെട്ടിടം തകര്‍ന്നു വീണു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചതിനാല്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്. ജില്ലയുടെ കിഴക്കന്‍ മേഖലകളിലെ 15 വീടുകള്‍ കനത്ത മഴയെ തുടര്‍ന്ന് ഭാഗീകമായി തകര്‍ന്നു.
തോരാതെ പെയ്യുന്ന മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ മാനന്തവാടിയില്‍ നിന്ന് 25 കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. പുല്‍പ്പള്ളി പാളക്കൊല്ലി പണിയ കോളനിയിലെ 14 കുടുംബങ്ങളില്‍ നിന്നുള്ള 49 പേരെയും സമീപത്തെ സ്കൂളിലേക്ക് മാറ്റിയിട്ടുണ്ട്. ജില്ലയിലാകെ 63 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായാണ് ഇത് വരെ കണക്കാക്കിയിട്ടുള്ളത്.
കോഴിക്കോട് ജില്ലയില്‍ വടകര, ചാലിയം, ബേപ്പൂര്‍ എന്നിവിടങ്ങളിലെ തീരദേശ മേഖലകളിലാണ് ഏറ്റവുമധികം കെടുതികള്‍ ഉണ്ടായത്. കടല്‍ഭിത്തിയും മറികടന്ന് കൂറ്റന്‍ തിരമാലകള്‍ വീടുകളിലേക്ക് അടിച്ചു കയറിതുടങ്ങിയതോടെ പലരും വീടുപേക്ഷിച്ച് പോയി. അവശേഷിക്കുന്നവരെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെയോ സര്‍ക്കാരിന്റെയോ പ്രതിനിധികള്‍ എത്തിയില്ലെന്നും പരാതിയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ 10 അടി ഉയരത്തില്‍ തിരമാലകള്‍ കരയിലേക്ക് അടിച്ചു കയറാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവും കാലാവസ്ഥാ നീരീക്ഷണകേന്ദ്രം നല്‍കിയിരിക്കുകയാണ്.