ഹൈദരബാദ്: പാരിസിലും ബ്രസൽസിലും നടത്തിയതിന് സമാനമായ സ്ഫോടനം ഭാരതത്തിലും നടത്താൻ ഐഎസ് പദ്ധതിയിട്ടിരുന്നതായിസംശയം.
ഹൈദരബാദിൽ പിടിയിലായ ഐഎസ് അനുകൂലികളിൽ നിന്ന് കണ്ടെത്തിയ സ്ഫോടക വസ്തുകൾ ആഗോള തലത്തിൽ ഐഎസ് ഉപയോഗിക്കുന്ന ട്രയാസെറ്റോൺ ട്രൈപെറോക്സൈഡ് ആണെന്ന് എൻഐഎ വെളിപ്പെടുത്തി. ഇന്ത്യയിൽ ആദ്യമായാണ് ഈ സ്ഫോടക വസ്തു കണ്ടെത്തിയത്.
ഹൈദരബാദിലെ തിരക്കുളള സ്ഥലങ്ങളിൽ ഉഗ്രസ്ഫോടനം നടത്താനാണ് ഐഎസ് അനുകൂലികൾ ശ്രമിച്ചത്. പദ്ധതി നടപ്പിലാക്കുന്നതിന് രണ്ട് ദിവസം മുൻപാണ് ഇവർ പിടിയിലായത്. ട്രയാസെറ്റോൺ ട്രൈപെറോക്സൈഡ് എന്ന മാരക സ്ഫോടക വസ്തുവാണ് ഇവർ ഇതിനായി തയ്യാറാക്കിയതെന്ന് എൻഐഎ വെളിപ്പെടുത്തി. പാരിസിലും, ബ്രസൽസിലും ഐഎസ് നടത്തിയ ഭീകരാക്രമണങ്ങളിൽ ഐഎസ് ഉപയോഗിച്ചത് ഇതേ സ്ഫോടകവസ്തു ആണ്. ഇന്ത്യയിൽ ഇതുവരെ ഇത്തരം സ്ഫോടക വസ്തുകൾ ഉപയോഗിച്ചിട്ടില്ല. കനത്ത ആൾനാശം ഇവർ ലക്ഷ്യമിട്ടിരുന്നു എന്നതിന്റെ സൂചനയാണ് ഈ സ്ഫോടകവസ്തുവിന്റെ ഉപയോഗം നൽകുന്നത്.
കഴിഞ്ഞ ദിവസം ഹൈദരബാദിൽ പിടിയിലായ ഭീകരരുടെ താമസസ്ഥലത്തു നിന്നാണ് ഇത് കണ്ടെത്തിയത്. ടിഎടിപി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സ്ഫോടകവസ്തുവിന്റെ നിർമ്മാണത്തിനാവശ്യമായ അസെറ്റൺ, ഹൈഡ്രജൻ പെറോക്സൈഡ്, സൾഫൂറിക് ആസിഡ് എന്നിവയുടെ വൻ ശേഖരം കണ്ടെത്തി. ഹൈദരാബാദിലെ പൊലീസ് സ്റ്റേഷനുകളിൽ ചാവേർ ആക്രമണം നടത്തുകയായിരുന്നു ഭീകരവാദികളുടെ പ്രധാന പദ്ധതി. കൂടാതെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളും, വിവിഐപികളേയും, സർക്കാർ സ്ഥാപനങ്ങളും ഇവർ ലക്ഷ്യം വച്ചിരുന്നു. എന്നാൽ ദേശീയ അന്വേഷണ ഏജൻസിയുടെ സമയോചിതമായ നീക്കത്തിലൂടെ 11 ഐഎസ് എനുകൂലികളും പിടിയിലാവുകയായിരുന്നു.