അഹമ്മദാബാദ്: ഗുജറാത്തിലെ കുച്ച് ജില്ലയിൽ, ഇന്ത്യാ-പാക് സമുദ്രാതിർത്തിയിൽ രണ്ടു പാകിസ്ഥാനി ബോട്ടുകൾ അതിർത്തി രക്ഷാ സേന പിടിച്ചെടുത്തു. ബോട്ടുകൾ കാലിയായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
കുച്ച് ജില്ലയിലെ ഹാരാമി നാല പ്രദേശത്തു നിന്നാണ് വെള്ളിയാഴ്ച രാത്രി ബോട്ടുകൾ പിടിച്ചെടുത്തത്. പട്രോളിംഗിനായി സ്പീഡ് ബോട്ടിൽ പോയ ബി.എസ്.എഫ് ഔട്ട് ബോർഡ് എഞ്ചിൻ ഫിറ്റ് ചെയ്ത രണ്ടു പാകിസ്ഥാൻ നിർമ്മിത തടി ബോട്ടുകൾ കണ്ടെത്തുകയായിരുന്നു.
ബോട്ടിലുണ്ടായിരുന്ന ആറോളം പേർ ബി.എസ്.എഫിനെ കണ്ടതോടെ രക്ഷപ്പെട്ടതാകാമെന്നാണ് നിഗമനം. അതേസമയം ബോട്ടിൽ നിന്നും നാൽപ്പതു കിലോയോളം മത്സ്യവും, മറ്റു മത്സ്യബന്ധന ഉപകരണങ്ങളുമല്ലാതെ മറ്റൊന്നും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.