ഹൈദരാബാദ്: ഹൈദരാബാദിൽ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ബൊല്ലാറം എന്ന സ്ഥലത്തെ കള്ളുഷാപ്പിൽ ശനിയാഴ്ച ഉച്ചയ്ക്കു മൂന്നരയോടെയാണ് സംഭവം.
ബൊല്ലാറത്തെ ഒരു സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. കുട്ടിയെയും കൂട്ടി മദ്യപിക്കാനെത്തിയ കുട്ടിയുടെ രക്ഷാകർത്താക്കൾ മദ്യപാനത്തിൽ ശ്രദ്ധിച്ചിരുന്ന സമയം അനിൽ കുമാർ എന്നയാൾ കുട്ടിയെ ചോക്കലേറ്റ് കാട്ടി ആകർഷിച്ചു വിളിച്ചു കൊണ്ടു പോവുകയായിരുന്നുവെന്ന് ബല്ലാറം പൊലീസ് ഇൻസ്പെക്ടർ എസ്. മഹേശ്വർ പറഞ്ഞു.
മദ്യപാനത്തിനു ശേഷമാണ് കുട്ടിയെ കാണാനില്ലെന്ന കാര്യം രക്ഷാകർത്താക്കൾ അറിയുന്നത്. തുടർന്നു നടത്തിയ തിരച്ചിലിലാണ് പിറ്റേന്നു രാവിലെ ഈഗിൾ ചൗക്കിനു സമീപം പൊന്തക്കാട്ടിൽ കുട്ടിയുടെ മൃതദേഹം നാട്ടുകാർ കണ്ടെടുക്കുന്നത്. ബലാത്സംഗം ചെയ്ത ശേഷം കുട്ടിയെ അനിൽകുമാർ ഉരുളൻ കല്ലു കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
സംഭവത്തേത്തുടർന്ന് ഒളിവിൽ പോയ അനിൽ കുമാറിനുവേണ്ടി പൊലീസ് തിരച്ചിൽ ശക്തമാക്കി. ഇയാൾ നേരത്തെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള വ്യക്തിയാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾ ഇയാൾക്കു മേൽ ചുമത്തിയാണ് പൊലീസ് അന്വേഷണം നടത്തുന്നത്.