പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഫ്രിക്കൻ ചതുർ രാഷ്ട്ര സന്ദർശനത്തിന് ഈ മാസം ഏഴിന് തുടക്കമാകും. മൊസാന്പിക്, ദക്ഷിണാഫ്രിക്ക, തൻസാനിയ, കെനിയ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുക.
വ്യാപാര-വാണിജ്യ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കൻ രാഷ്ട്രങ്ങൾ സന്ദർശിക്കുന്നത്. ജൂലൈ ഏഴിന് മൊസാംബിക്കിലേക്ക് പുറപ്പെടുന്ന പ്രധാനമന്ത്രി, പ്രസിഡന്റ് ഫിലിപ്പ് ന്യൂസിയുമായി ഉഭയകക്ഷി ചർച്ച നടത്തും. തുടർന്നുളള രണ്ട് ദിവസം
ദക്ഷിണാഫ്രിക്കയിൽ ചിലവഴിക്കുന്ന പ്രധാനമന്ത്രി പ്രസിഡന്റ് ജേക്കബ് സുമയുമായും, മറ്റ് രാ ഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തും. ജോഹനാസ്ബർഗിൽ ഇന്ത്യൻ സമൂഹത്തേയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
ജൂലൈ 10നാണ് നരേന്ദ്ര മോദി താൻസാനിയൻ പ്രധനാമന്ത്രി ജോസഫ് മഗുഫുളിയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. ശേഷം കെനിയയിലെത്തുന്ന നരേന്ദ്ര മോദി, പ്രസിഡന്റ് ഉഹ്റു കെൻയാറ്റയുമായും ഉഭയകക്ഷി ചർച്ച നടത്തുന്നുണ്ട്. കെനിയയിൽ നെയ്റോബി സർവ്വകലാശാലയിലെ വിദ്യാർത്ഥികളേയും, ഇന്ത്യൻ സമൂഹത്തേയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. നിലവിൽ ആഫ്രിക്കൻ രാജ്യങ്ങളുമായി നാല് ലക്ഷം കോടി രൂപയുടെ വ്യാപാര ഇടപാടുകളാണ് ഭാരതം നടത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ ഇതിൽ വർദ്ധനവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.