തൊടുപുഴ: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച താലിബാൻ മോഡൽ കൈവെട്ട് കേസിന് ഇന്ന് ആറ് വയസ്സ്. 2010 ജൂലൈ നാലിനായിരുന്നു ന്യൂമാൻസ് കൊളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈപ്പത്തി വൈട്ടിമാറ്റിയ സംഭവം. പ്രവാചക നിന്ദ ആരോപിച്ചായിരുന്നു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഈ കൊടും ക്രൂരത നടത്തിയത്.
2010 ജൂലൈ നാലിനായിരുന്നു കുടുംബത്തോടൊപ്പം പളളിയിൽ പോയി മടങ്ങും വഴി മതനിന്ദ ആരോപിച്ച് മതഭീകരർ പ്രൊഫ. ടി.ജെ.ജോസിന്റെ കാർ തടഞ്ഞു നിർത്തി വലത് കൈപ്പത്തി വെട്ടിമാറ്റിയത്. ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. ആക്രമണത്തിൽ പ്രൊഫസറുടെ കൈയ്ക്കും, കാലിനും ഗുരുതരമായി പരിക്കേറ്റു.
വാനിലെത്തിയ ഏഴംഗ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു പ്രൊഫസറെ ആക്രമിച്ചത്. തൊടുപുഴ ന്യൂമാൻ കൊളേജിലെ രണ്ടാം സെമസ്റ്റർ മലയാളം ചോദ്യപേപ്പറിൽ മതനിന്ദ ഉണ്ടായിരുന്നുവെന്ന് ആരോപിച്ചായിരുന്നു ഈ ക്രൂരത. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി കൈപ്പത്തി തുന്നിച്ചേർത്തു. എന്നാൽ മതഭ്രാന്തൻമാരെക്കാളും വലിയ ക്രൂരതയായിരുന്നു കൊളേജ് അധികൃതർ പ്രൊഫസറോട് കാണിച്ചത്.
ചോദ്യപേപ്പർ വിവാദം ഉയർന്നപ്പോൾ തന്നെ കൊളേജ് അധികൃതർ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയും, പിന്നീട് പുറത്താക്കുകയും ചെയ്തിരുന്നു. ജോലി നഷ്ട്ടപ്പെട്ട കാലയളവിലെ മാനസിക സംഘർഷം താങ്ങാനാകാതെ ടി.ജെ.ജോസഫിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്തു. എന്നാൽ വർഷങ്ങൾ നീണ്ട നിയമനടപടികളിലൂടെ അദ്ദേഹത്തെ തിരികെ ജോലിയിലെടുക്കാൻ ഉത്തരവുണ്ടായി. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസിൽ, പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തി.
പിന്നീട് കേസിലെ ഭീകരവാദ ബന്ധം കണക്കിലെടുത്ത് കേസ് എൻ.ഐ.എയ്ക്ക് കൈമാറി. തുടർന്ന് നടന്ന നിയമപോരാട്ടങ്ങൾക്ക് ഒടുവിൽ 2015 മെയ് എട്ടിന് 10 പ്രതികൾക്ക് എട്ട് വർഷവും, മൂന്ന് പ്രതികൾക്ക് രണ്ട് വർഷവും ശിക്ഷവിധിച്ചു കൊണ്ട് കൊച്ചി എൻ.ഐ.എ കോടതി വിധി പ്രഖ്യാപിച്ചു.