സേലം: തമിഴ്നാട്ടിലെ സേലത്ത്, ആറു വയസ്സുകാരിയെ കൊല ചെയ്ത് പാചകത്തിനുപയോഗിക്കുന്ന പാത്രത്തിൽ അടച്ചു സൂക്ഷിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ചയായിരുന്നു സംഭവം.
പെൺകുട്ടിയുടെ അയൽവാസിയായ പതിനേഴുകാരന്റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സ്കൂളിൽ നിന്നും മടങ്ങി വരുന്ന വഴി മിഠായി കാട്ടിയാണ് കുട്ടിയെ പ്രതിയായ പതിനേഴുകാരന്റെ വീട്ടിലേയ്ക്കെത്തിച്ചതെന്നു പൊലീസ് പറയുന്നു. ബലാത്സംഗം നടന്നിട്ടുണ്ടെന്നു സംശയിക്കുന്നെങ്കിലും, ഇക്കാര്യം പൊലീസ് ഇതു വരെ സ്ഥിരീകരിച്ചിട്ടില്ല.
വീട്ടിലെത്തിയ കുട്ടിയെ ആക്രമിക്കുകയും, തുടർന്ന് കുട്ടി മരിക്കുകയും ചെയ്തതോടെ കുട്ടിയുടെ മൃതദേഹം ഒരു വലിയ പാത്രത്തിൽ അടച്ച് പൂജാമുറിയിൽ സൂക്ഷിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം മുതൽ കുട്ടിയെ തിരഞ്ഞു നടന്ന അച്ഛൻ ഞായറാഴ്ച രാവിലെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പെൺകുട്ടിയുടെ അച്ഛന്റെ പരാതിയേത്തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ്, കുട്ടി പ്രതിയോടൊപ്പം നടന്നു പോകുന്നത് കണ്ടെന്ന് ദൃക്സാക്ഷികൾ വിവരം നൽകിയത്. പൊലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടി കൂടുകയായിരുന്നു.