ബംഗലുരു: ബംഗലുരു സ്ഫോടനകേസിൽ കർണ്ണാടകയിലെ ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുൾ നാസർ മദനിയുടെ കേരളത്തിലേയ്ക്കുള്ള യാത്ര വിമാനക്കമ്പനി തടസ്സപ്പെടുത്തിയതോടെ മുടങ്ങി. വ്യോമയാനമന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയില്ലാതെ മദനിക്ക് യാത്രചെയ്യാനാവില്ലെന്ന നിലപാടാണ് ഇൻഡിഗോ എയർലൈൻസ് കമ്പനി സ്വീകരിച്ചത്.
രാവിലെ പത്തരയോടെ വിമാനത്താവളത്തിലെത്തിയ മദനിക്ക് ബോർഡിംഗ് പാസ് ലഭിച്ചിരുന്നു. എന്നാൽ സുരക്ഷാപരിശോധനയ്ക്ക് എത്തിയപ്പോഴേയ്ക്കും വിമാനക്കമ്പനി യാത്ര തടസ്സപ്പെടുത്തുകയായിരുന്നു.
മറ്റേതെങ്കിലും വിമാനം ലഭിക്കുമോയെന്നു പരിശോധിക്കുകയാണെന്നും, അല്ലാത്ത പക്ഷം റോഡു മാർഗ്ഗം കേരളത്തിലേയ്ക്കു യാത്രതിരിക്കാനാണ് മദനിയുടെ പദ്ധതിയെന്നുമാണ് ലഭ്യമാകുന്ന വിവരങ്ങൾ. സംഭവത്തേത്തുടർന്ന് ഇൻഡിഗോ എയർലൈൻസിന്റെ കൊച്ചിയിലെ ഓഫീസ് പി.ഡി.പി പ്രവർത്തകർ ഉപരോധിച്ചു. അക്രമാസക്തരായ പി.ഡി.പി പ്രവർത്തകർ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ചില്ലു തകർത്തു. സംഘർഷം ഇപ്പോഴും തുടരുകയാണ്.