തിരുവനന്തപുരം: അഴിമതിക്ക് കുപ്രസിദ്ധിയാർജ്ജിച്ച മോട്ടോർവാഹനവകുപ്പിലെ പണപ്പിരിവിന്റെ ദൃശ്യങ്ങൾ പുറത്ത്. തിരുവനന്തപുരം ജില്ലയിൽ പാറശ്ശാലയ്ക്കടുത്തുള്ള ചെക്ക് പോസ്റ്റിൽ കൈക്കൂലി വാങ്ങുന്നതാകട്ടെ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടേഴ്സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റും.
കുട്ടികളുമായി വന്ന സ്കൂൾവാൻ നിയമം ലംഘിച്ചുവെന്ന് പറഞ്ഞാണ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുനിൽ കുമാർ കൈക്കൂലി വാങ്ങിയത്. ഇത് ചോദ്യം ചെയ്ത ഓഫീസ് അറ്റൻഡന്റ് ദിലീപ് കുമാറിനെ ശാരീരികമായി നേരിട്ടാണ് മോട്ടോർ വാഹനവകുപ്പിലെ അസോസിയേഷൻ നേതാവ് കൂടിയായ സുനിൽകുമാർ അരിശം തീർത്തത്. ഇടി കൊണ്ട താൽക്കാലിക ജീവനക്കാരന് ജോലി നഷ്ടപ്പെട്ടു. സുനിൽകുമാർ ആകട്ടെ ചെക്ക് പോസ്റ്റിൽ നിന്ന് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിലേക്ക് എത്തുകയും ചെയ്തു.