ന്യൂഡൽഹി: ക്രൈസ്തവ സഭാകോടതികളുടെ വിവാഹനിയമങ്ങളെ നിശിതമായി വിമർശിച്ച് സുപ്രീം കോടതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ബഞ്ചാണ് നിർണ്ണായകമായ പരാമർശം നടത്തിയത്.
സഭാകോടതികൾ വഴിയുള്ള വിവാഹമോചനം നിയമവിരുദ്ധമാണെന്നും അത്തരം വിവാഹമോചനം നേടിയവർ പുനർവിവാഹം ചെയ്യുന്നത് കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി.
കർണ്ണാടക കാത്തലിക് അസോസിയേഷന്റെ മുൻ പ്രസിഡന്റും അഭിഭാഷകനുമായ ക്ലാറെൻസ് പയസ്, സഭാ കോടതി വഴിയുള്ള വിവാഹമോചനത്തിന് നിയമസാധുത തേടി സമർപ്പിച്ച ഹർജ്ജി പരിഗണിച്ചു കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പരാമർശം.
മുസ്ലീം മതവിശ്വാസികളുടെ മുത്തലാഖിനെ വ്യക്തിനിയമമായി കണക്കാക്കുന്ന സാഹചര്യത്തിൽ കാനോൻ നിയമത്തെയും ശരീയത്തിനു തുല്യമായി പരിഗണിച്ച് നിയമസാധുത നൽകണമെന്നതായിരുന്നു ക്ലാറെൻസ് പയസ്സിന്റെ ആവശ്യം.
എന്നാൽ, നിയമപരമായ വിവാഹമോചനം നേടേണ്ടത് സിവിൽ കോടതികളിൽ നിന്നാണെന്നും, ഇത്തരം കാര്യങ്ങൾ സഭകൾ കൈകാര്യം ചെയ്യുന്നത് കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി.