കുടക്: കർണാടകത്തിൽ പൊലീസുദ്യോഗസ്ഥർ ആത്മഹത്യ ചെയ്ത സംഭവത്തിൽ മലയാളി മന്ത്രി കെ.ജെ.ജോർജ്ജ് പ്രതിക്കൂട്ടിൽ. ഡി.വൈ.എസ്.പിമാരായ കല്ലപ്പ ഹന്ദിബാദ്, എം.കെ.ഗണപതി എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ ആത്മഹത്യ ചെയ്തത്.
മംഗലാപുരം പശ്ചിമ മേഖലയിൽ ഡി.വൈ.എസ്.പിയായ എം.കെ.ഗണപതിയെ വ്യാഴാഴ്ച രാത്രിയിൽ മഡിക്കേരിയിലെ ഒരു ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മലയാളി മന്ത്രി കെ.ജെ.ജോർജ്ജ് ഉൾപ്പെടെയുള്ളവരിൽ നിന്നും ഭീഷണി ഉള്ളതായി വെളിപ്പെടുത്തൽ വന്ന് മണിക്കൂറുകൾക്കകമാണ് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചയോടെ ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുൻ ആഭ്യന്തര മന്ത്രി കൂടിയായ കെ.ജെ.ജോർജ്ജിനെതിരെ ഗണപതി പരാമർശം നടത്തിയത്. തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം ജോർജ്ജ്, ജോർജ്ജിന്റെ മകൻ ലോകായുക്ത ഐ.ജി, സംസ്ഥാന ഇന്റലിജൻസ് മേധാവി എന്നിവർക്കായിരിക്കുമെന്നായിരുന്നു പരാമർശം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചിക്കമംഗലൂർ മേഖലയിലെ ഡി.വൈ.എസ്.പി കല്ലപ്പ ഹന്ദിബാദ് ആത്മഹത്യ ചെയ്തത്. ജോർജ്ജ് ഉൾപ്പെടെയുള്ളവർക്കു നേരെയാണ് ഈ സംഭവത്തിലും വിരൽ നീളുന്നത്. റിയൽ എസ്റ്റേറ്റ് വ്യാപാരങ്ങളുള്ള മന്ത്രിക്ക് ക്രിമിനൽ ബന്ധങ്ങളുള്ളതായി നേരത്തെ തന്നെ ആരോപണങ്ങളയുർന്നിരുന്നു.
2013ൽ ആഭ്യന്തര മന്ത്രിയായ ജോർജ്ജിനെതിരെ കർണാടക കോൺഗ്രസിലെ ചില നേതാക്കൾ രംഗത്തു വന്നെങ്കിലും ഡൽഹി ബന്ധം ഉപയോഗിച്ച് സ്ഥാനത്ത് തുടരുകയായിരുന്നു. എന്നാൽ 2015 ൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡി.കെ.രവിയുടെ മരണവുമായി ബന്ധപ്പെട്ട് ജോർജ്ജിന്റെ പേര് ഉയർന്നു വന്നു. തുടർന്നാണ് അദ്ദേഹത്തിന് ആഭ്യന്തര വകുപ്പ് നഷ്ടമായത്. ആത്മഹത്യ ചെയ്ത പൊലീസ് ഉദ്യോഗസ്ഥൻ പേര് വെളിപ്പെടുത്തിയിട്ടും ജോർജ്ജിനെതിരെ കേസെടുത്തിട്ടില്ല. ഇതിനെതിരെ ബി.ജെ.പി രംഗത്തു വന്നിട്ടുണ്ട്. ജോർജ്ജിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം അറിയിച്ചു.