ശ്രീനഗർ: കശ്മീരിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ മുസാഫർ വാനിയെ വധിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ 11 പേർ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരടക്കം 120 പേർക്ക് പരുക്കേറ്റു. ശ്രീനഗറിലും പുൽവാമ ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ മുസാഫർ വാനിയെയും രണ്ട് കൂട്ടാളികളെയും സൈന്യം വധിച്ചതിനെ തുടർന്നുണ്ടായ കലാപത്തിലാണ് 11 പേർ കൊല്ലപ്പെട്ടത്. പുൽവാനയിലെ ത്രാലിൽ മുസാഫർ വാനിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയവർ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു. ഉത്തര കശ്മീരിൽ വ്യാപക അക്രമമാണ് ഇന്നലെ അരങ്ങേറിയത്. ഗുൽഖാമിലെ ബി.ജെ.പി ഓഫീസ് അടിച്ചുതകർത്ത പ്രക്ഷോഭകാരികൾ ശ്രീനഗറിലെ സർക്കാർ ഓഫീസുകളും മൂന്ന് പോലീസ് സ്റ്റേഷനുകളും അഗ്നിക്കിരയാക്കി.
അനന്ദ്നാഗ് ജില്ലയിലെ വിവിധ പൊലീസ് പോസ്റ്റുകൾക്ക് നേരെയും ആക്രമണം ഉണ്ടായി. ശ്രീനഗർ ഹൈവേ ഉപരോധിച്ച കലാപകാരികൾ സർക്കാർ വാഹനങ്ങളും, സ്വകാര്യവാഹനങ്ങളും തകർത്തു. കല്ലേറിൽ നിരവധി പൊലീസുകാർക്കും പ്രദേശവാസികൾക്കും ഗുരുതരമായി പരുക്കേറ്റു. പുൽവാമ ജില്ലയിലും അനന്ദ് നാഗ്, പുൽഗാം, സോപ്പോർ, ഷോപ്പിയാൻ നഗര പ്രദേശങ്ങളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു.
സംഘർഷത്തെ തുടർന്ന് അമർനാഥ് യാത്ര താൽക്കാലികമായി നീട്ടിവയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ട്. തീർത്ഥാടകർക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയതായി സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ അറിയിച്ചു.