ന്യൂഡൽഹി : വിവാദ ഇസ്ളാമിക പ്രാസംഗികൻ സക്കീർ നായിക്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഒൻപത് സംഘങ്ങളെ നിയോഗിച്ചു. ദേശീയ അന്വേഷണ ഏജൻസിയിൽ നിന്നും ഇന്റലിജൻസ് ബ്യൂറോയിൽ നിന്നുമുള്ളവരാണ് സംഘത്തിലുള്ളത്.
സക്കീർ നായിക്കിന്റെ പ്രസംഗത്തിന്റെ വീഡിയോ ഫൂട്ടേജുകളും സിഡിയും സോഷ്യൽ മീഡിയ ഇടപെടലുകളും പരിശോധിക്കാനാണ് സംഘങ്ങളെ നിയോഗിച്ചത് . പ്രാഥമികാന്വേഷണത്തിൽ സക്കീർ നായിക്കിന്റെ പ്രസംഗങ്ങളും സംഘടനയുടെ പ്രവർത്തനവും സംശയിക്കത്തക്കതാണെന്നാണ് തെളിഞ്ഞത്. ഇതിനെത്തുടർന്നാണ് കൂടുതൽ അന്വേഷണം.
സക്കീർ നായിക്കിന്റെ വിദേശ സന്ദർശനങ്ങളുടെ സ്പോൺസർമാരുടെ വിവരങ്ങളും എൻ ഐ എ അന്വേഷിക്കുന്നുണ്ട് .നായിക്കിന്റെ ചാനലായ പീസ് ടിവി ഡൗൺ ലിങ്ക് ചെയ്യാൻ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അനുമതി നൽകിയിട്ടില്ലെന്നും ഇത് ലംഘിക്കുന്ന കേബിൾ ഓപ്പറേറ്റർമാർക്കെതിരെ നടപടിയെടുക്കുമെന്നും കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ബംഗ്ളാദേശിൽ ഈയിടെ ആക്രമണം നടത്തിയ ഭീകരന്മാർക്ക് സക്കീർ നായിക്കിന്റെ പ്രസംഗങ്ങൾ പ്രചോദനമായെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി . നായിക്കിനെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ബംഗ്ളാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.