ന്യൂഡൽഹി: സർദാർജി ഫലിതങ്ങൾക്കു നിയന്ത്രണമേർപ്പെടുത്തുന്നതിനായി മുൻ ജഡ്ജിമാരടങ്ങുന്ന സമിതി രൂപീകരിക്കാൻ സുപ്രീം കോടതി തീരുമാനമായി. സിഖ് സമുദായത്തെ സംബന്ധിച്ചുള്ള തമാശകൾ സമുദായത്തെ ദോഷകരമായി ബാധിക്കുന്നുണ്ടോ എന്നു പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയെ സുപ്രീം കോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്.
സർദാർജി ഫലിതങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹർവിന്ദർ ചൗധരി എന്ന അഭിഭാഷക സമർപ്പിച്ച ഹർജ്ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. റിപ്പോർട്ടിനെ അടിസ്ഥാനമാക്കി നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഡൽഹി ഗുരുദ്വാര മാനേജ്മെന്റ് കമ്മറ്റിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
അതിരു കടക്കുന്ന സർദാർജി ഫലിതങ്ങൾ സമുദായത്തിൽ ചിലരിലെങ്കിലും അപകർഷത സൃഷ്ടിക്കുന്നുണ്ടെന്നും, ചിലർ അഅത്മഹത്യ ചെയ്ത സംഭവം വരെയുണ്ടെന്നും അഭിഭാഷക കോടതിയിൽ പറഞ്ഞു. ഇത്തരം തമാശകൾ വ്യക്തിസമത്വത്തിനു വെല്ലുവിളിയാകുന്നതായും, സമുദായത്തിന്റെ അന്തസ്സിനു മേലുള്ള കടന്നാക്രമണമാണെന്നും ഹർജ്ജിയിൽ പറയുന്നു.
നിലവിൽ അയ്യായിരത്തോളം വെബ് സൈറ്റുകൾ സർദാർജി ഫലിതങ്ങൾക്കു വേണ്ടി മാത്രം പ്രവർത്തിക്കുന്നുണ്ടെന്നും, പല തമാശകളും സർദാർമാർ ബുദ്ധിശൂന്യരാണെന്ന തരത്തിലുള്ളതാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ചീഫ് ജസ്റ്റിസ് റ്റി.എസ്.താക്കൂറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ബഞ്ചാണ് ഹർജ്ജി സ്വീകരിച്ചത്.