സുഡാൻ: ആഭ്യന്തരകലാപം രൂക്ഷമായ തെക്കൻ സുഡാനിൽ അകപ്പെട്ടു പോയ ഭാരതീയരെ സുരക്ഷിതരായി നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു.
സുഡാനിൽ സർക്കാരിനെ പിന്തുണയ്ക്കുന്നവരും, എതിർക്കുന്നവരും തമ്മിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തിൽ അകപ്പെട്ടു പോയവരെ രക്ഷപ്പെടുത്തുന്നതിനായി ഒരു ദൗത്യ സേനയെ രൂപീകരിച്ചിട്ടുണ്ടെന്നും സുഷമ സ്വരാജ് അറിയിച്ചു.
ഭാരത്തിലെ പൗരന്മാരോട്, കലാപമേഖലയായ തെക്കൻ സുഡാനിലേയ്ക്കു യാത്ര ചെയ്യരുതെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച സുഡാനിൽ കഴിയുന്ന ഇന്ത്യക്കാരോട് ആശങ്കപ്പെടാതെയിരിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും കേന്ദ്രസർക്കാർ നടപ്പാക്കി വരുന്നതായും മന്ത്രാലയം അറിയിച്ചു.
ഔദ്യോഗികവിവരമനുസരിച്ച് നൂറു കണക്കിന് ഭാരതീയരാണ് പ്രദേശത്തുള്ളത്. അവരിൽ ചിലർ സ്വന്തമായി ബിസിനസ് ചെയ്യുന്നവരും, മറ്റു ചിലർ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമാണ്. കുറച്ചു പേർ ക്രിസ്ത്യൻ മിഷണറി സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചു വരുന്നുണ്ട്.