ന്യൂഡൽഹി: ഭാരതത്തിനും ബംഗ്ലാദേശിനുമിടയിൽ ശക്തമായ ഭൂചലനത്തിനു സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പു നൽകി ശാസ്ത്രജ്ഞർ. 14 കോടിയോളം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഭൂചലനമാകും ഉണ്ടാവുകയെന്നും വിലയിരുത്തലുണ്ട്. ബംഗ്ലാദേശ് ഭൗമാന്തർഭാഗത്ത് ഉണ്ടാകുന്ന ഭൂകമ്പം ഭാരതത്തിന്റെ കിഴക്കൻ മേഖലകളെ പാടേ നശിപ്പിക്കുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു.
നാശനഷ്ടങ്ങളെക്കൂടാതെ, നദികൾ ഗതി മാറിയൊഴുകാനും, വലിയ വെള്ളപ്പൊക്കത്തിനും സാദ്ധ്യതയുണ്ടെന്നും നിരീക്ഷണമുണ്ട്. കേരളതീരത്ത് ആഞ്ഞടിച്ച സുനാമിയും, ജപ്പാനിലെ ഫുകുഷിമയിലുണ്ടായ ഭൂചലനവും സമാനമായ സാഹചര്യത്തിലുള്ളതായിരുന്നു. ഭൗമപാളികൾ കൂട്ടി മുട്ടുന്ന പ്രതിഭാസമാണിത്. ഇതിനുള്ള സാദ്ധ്യതാമേഖലകളെല്ലാം സമുദ്രാന്തർഭാഗത്താണെന്നതും ദുരന്തത്തിന്റെ ഭീഷണി വർദ്ധിപ്പിക്കുന്നു.
നാനൂറോളം വർഷങ്ങളായി രൂപപ്പെട്ടു വരുന്ന മർദ്ദമാണ് ഇപ്പോൾ അപകടസാദ്ധ്യതയുയർത്തുന്നത്. 8.2 മുതൽ 9 വരെ തീവ്രത രേഖപ്പെടുത്തിയേക്കാവുന്ന ഭൂചലനമാകും ഉണ്ടാവുക.