മലപ്പുറം: സംസ്ഥാനത്ത് നിന്ന് നിരവധി പേരെ കാണാതായ സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മലപ്പുറം നിലമ്പൂരിലെ അത്തിക്കാട് കോളനിയെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം ഈ കോളനിയിലെ താമസക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കോളനി കേന്ദ്രീകരിച്ച് മതപരിവർത്തനവും ദേശവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്ന വിവരമായിരുന്നു പുറത്ത് വന്നത്.
നിലമ്പൂരിൽ നിന്ന് ഏറെ ദൂരയാണ് നിഗൂഢത ജനിപ്പിക്കുന്ന ഈ കോളനി സ്ഥിതി ചെയ്യുന്നത്. പള്ളിയും മദ്രസയും ഇരുപതോളം വീടുകളും മാത്രമാണ് അഞ്ചേക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്നത്. 2008 മുതൽ ഇവിടെ താമസിച്ചു തുടങ്ങിയ യാസിറാണ് കഴിഞ്ഞ മാസം 23ന് നിലമ്പൂർ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ വർഷം ഇവിടെ താമസമാക്കിയ ശിഹാബ് എന്ന വ്യക്തിയുടെ പ്രവൃത്തികളിൽ സംശയമുണ്ടെന്നാണ് പരാതി.
മത വിഷയങ്ങളിൽ ജനാധിപത്യവിരുദ്ധമായ പ്രവർത്തികൾ ചെയ്യുന്ന ഇദ്ദേഹത്തിന്റയും ഒപ്പമുള്ളവരുടേയും പ്രവർത്തനങ്ങളിൽ ദേശവിരുദ്ധതയുണ്ടെങ്കിൽ നടപടിയെടുക്കണമെന്ന് പരാതിയിൽ പറയുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്ന് നിരവധി ആളുകൾ സംശയം ജനിപ്പിക്കുന്ന വിധത്തിൽ ഇവിടെ വന്ന് പോകുന്നുണ്ടെന്ന് നേരത്തെയും പരാതി ഉയർന്നിരുന്നു. കോളനി കേന്ദ്രീകരിച്ച് ചില വ്യക്തികൾ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്.