തിരുവനന്തപുരം: കണ്ണൂരിൽ നടന്നു വരുന്നത് രാഷ്ട്രീയ കൊലപാതകങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനനില തകരുന്നതു ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനു മറുപടി പറയുകയായിരുന്നു പിണറായി. കെ.മുരളീധരനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
രാഷ്ട്രീയവിരോധമാണ് കണ്ണൂരിലെ കൊലപാതകങ്ങൾക്കു മുന്നിലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അതേസമയം പ്രതിപക്ഷത്തിന്റെ പ്രമേയത്തിൽ കഴമ്പില്ലെന്നും, കണ്ണൂരിലെ സ്ഥിതിഗതികൾ ശാന്തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സി.പി.എം പ്രവർത്തകനെ കൊലപ്പെടുത്തിയവർക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും അതിനു പിന്നിൽ ബി.ജെ.പിയാണെന്നും അവകാശപ്പെട്ട മുഖ്യമന്ത്രി, ബി.ജെ.പി പ്രവർത്തകനായ രാമചന്ദ്രന്റെ കൊലപാതകത്തിനു പിന്നിൽ ആരാണെന്നു വെളിപ്പെടുത്താൻ തയ്യാറായില്ല. സി.പി.എം പ്രവർത്തകർ ചേർന്ന് വീട്ടിൽ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടാണ് രാമചന്ദ്രനെ കൊലപ്പെടുത്തിയത്. ഈയവസ്ഥയിൽ മുഖ്യമന്ത്രിയുടെ നിയമസഭയിലെ നിലപാട് തികച്ചും പക്ഷപാതപരമായിരുന്നു.
സംസ്ഥാനത്തെ ഇപ്പോഴത്തെ സ്ഥിതിയിൽ പൊലീസിന്റെ ഇടപെടൽ ഒട്ടും ക്രിയാത്മകമല്ലെന്ന് കെ. മുരളീധരൻ ആരോപിച്ചു. പൊലീസ് നിഷ്ക്രിയമാണെന്നും, പൊലീസുദ്യോഗസ്ഥർക്ക് മതിയായ സംരക്ഷണം കിട്ടുന്നില്ലെന്നും, ജനങ്ങൾ ഭയന്നു കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.