തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ ന്യായീകരിക്കാൻ കഴിയാത്തതാണെന്ന് സുരേഷ് ഗോപി എം.പി. പരസ്പരം മത്സരം ആകാം, എന്നാൽ യുദ്ധം ചെയ്യാൻ പാടില്ല.
ഐഎസിലേക്ക് കേരളത്തിൽ നിന്ന് ആളുകൾ പോയെന്ന വാർത്ത അത്യന്തം ആശങ്കാജനകമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി. പരമേശ്വർജിയെ സന്ദർശിച്ച ശേഷം തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം കണ്ണൂരിലെ കൊലപാതകത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. അക്രമത്തെ ന്യായീകരിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന.
കണ്ണൂരിൽ അക്രമത്തിനും കൊലപാതകത്തിനും ഉള്ള പച്ചക്കൊടിയാണ് മുഖ്യമന്ത്രിയുടെ നിലപാട്. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ ഏകജാലക സംവിധാനമായി മാറിയെന്നും എം.ടി.രമേശ് കോഴിക്കോട്ട് ആരോപിച്ചു.