സർക്കാരിനെ അട്ടിമറിച്ച് ഭരണം പിടിക്കാനുള്ള സൈന്യത്തിന്റെ നീക്കത്തിനെതിരെ തുർക്കി പ്രസിഡന്റ് എർദോഗാൻ. സൈനിക നീക്കം രാജ്യദ്രോഹമാണെന്ന് പ്രസിഡന്റ് പ്രതികരിച്ചു. തലസ്ഥാനമായ അങ്കാറയിൽ നടന്ന സംഘർഷങ്ങളിൽ 60 പേർ കൊല്ലപ്പെട്ടു. സൈനിക നീക്കം പരാജയപ്പെട്ടെന്ന് സർക്കാർ വാദിക്കുമ്പോൾ, ഭരണം പിടിച്ചെടുത്തതായി സൈന്യം അവകാശപ്പെടുന്നു.
രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളെല്ലാം പിടിച്ചെടുത്തതിന് ശേഷമാണ് അധികാരം പിടിച്ചെടുത്തെന്ന പ്രസ്താവന സൈന്യം പുറത്തിറക്കിയത്. രാജ്യത്തെ അക്രമങ്ങൾ നിയന്ത്രണ വിധേയമാണെന്നും 130 ഓളം പേരെ അറസ്റ്റ് ചെയ്തതായും പ്രധാനമന്ത്രി ബിനാലി യിദ്രിം അറിയിച്ചു.
അട്ടിമറി നീക്കം നടത്തുന്ന വിഭാഗത്തിന്റെ ഹെലികോപ്ടർ വെടിവെച്ചിട്ടു. പ്രധാന നഗരങ്ങളിലെല്ലാം രൂക്ഷമായ വെടിവെപ്പ് നടക്കുന്നതായാണ് റിപ്പോർട്ട്. സൈന്യത്തിലെ ഒരു വിഭാഗം അട്ടിമറി നീക്കത്തിൽ നിന്ന് പിൻമാറിയെന്നും സർക്കാർ അനുകൂല സുരക്ഷാ സേനയുടെ മുന്നിൽ കീഴടങ്ങിയെന്നും വാർത്തകളുണ്ട്. ഇസ്താംബുൾ വിമാനത്താവളം ഇപ്പോഴും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
സൈനിക നീക്കത്തിന് പിന്നിൽ ആരാണെന്നോ എത്രത്തോളം സൈന്യത്തിന്റെ പിന്തുണ അവർക്കുണ്ടെന്നോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. നാറ്റോയും തുർക്കിയിലെ ജനാധിപത്യ സർക്കാരിന് പിന്തുണയറിയിച്ചുണ്ട്.
തുർക്കിയിൽ രക്തചൊരിച്ചിലുണ്ടാവില്ലെന്ന് കരുതുന്നുവെന്ന് അമേരിക്കയും റഷ്യയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. തുർക്കിയിലെ ഇന്ത്യക്കാർക്കായി വിദേശകാര്യ മന്ത്രാലയം പ്രത്യേക ഹെൽപ്പ് ലൈൻ തുടങ്ങിയിട്ടുണ്ട്.